ഇനി വൈദീകന്റെ മുന്നിൽ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിക്കാന്‍ നിൽക്കേണ്ട. പകരം ക്രിസ്തു തന്നെ നിങ്ങളുടെ മുന്നിലെ കുമ്പസാരക്കൂട്ടിലെത്തും. കുമ്പസാരക്കൂട്ടില്‍ ക്രിസ്തുവിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) രൂപം പാപങ്ങള്‍ കേട്ട് പരിഹാരം പറയും. സ്വിറ്റ്‌സര്‍ലണ്ടിലെ ലുസേണിലെ സെന്റ് പീറ്റേഴ്‌സ് കത്തോലിക്ക പള്ളിയിലാണ് എഐ കര്‍ത്താവ് കുമ്പസാരം കേള്‍ക്കുന്നത്. പത്ത് കല്പനങ്ങള്‍ ലംഘിച്ച കാര്യങ്ങള്‍ അനുതാപത്തോടെ പറഞ്ഞാല്‍ എഐ കര്‍ത്താവ് മറുപടിപറയും. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും എഐ ക്രിസ്തുവിനോട് പറയരുത്. അങ്ങനെ പറയുന്നതിന്റെ റിസ്‌ക്കും നിങ്ങള്‍ സ്വയം ഏറ്റെടുത്തോണം എന്ന മുന്നറിയിപ്പ് കുമ്പസാരകൂടിന് മുന്നില്‍ എഴുതി വെച്ചിട്ടുണ്ട്. യന്ത്രത്തിലും ദൈവം (‘ഡ്യൂസ് ഇന്‍ മച്ചിന’ Deus in Machina) പദ്ധതിയുടെ ഭാഗമായിട്ടാണ് കുമ്പസാരക്കൂട്ടില്‍ എഐ ക്രിസ്തുവിനെ പ്രതിഷ്ഠിച്ചത്. ആത്മാവിനെ ആശ്വസിപ്പിക്കുന്ന സാരോപദേശങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഹോളോഗ്രാമായിട്ട് കുമ്പസാരക്കുട്ടില്‍ ഒരുക്കിയ യന്ത്ര യേശു സംസാരിക്കുന്നത്. എഐ സഹായം പള്ളിയുടെ എല്ലാ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് സെന്റ് പീറ്റേഴ്‌സ് പള്ളി ഭാരവാഹികള്‍ അറിയിച്ചു.
പള്ളിയിൽ എത്തുന്ന വിശ്വാസിക്കു മുന്നിൽ കാണുന്ന പാനല്‍ ബോര്‍ഡിലെ ബട്ടണില്‍ വിരലമര്‍ത്തിയാല്‍ യേശുവിന്റെ രൂപം തെളിയും. വിശ്വാസിയുടെ ആവശ്യങ്ങള്‍, ആവലാതികള്‍ എഐ യേശു വ്യാഖ്യാനിച്ചെടുക്കും. വേദപുസ്തകം അടിസ്ഥാനമാക്കിയുള്ള മറുപടിയും പറയും. അതോടൊപ്പം ഹോളോഗ്രാം രുപത്തിലുള്ള മുഖചലനങ്ങള്‍ ആനിമേറ്റ് ചെയ്യും. കര്‍ത്താവ് നേരിട്ട് വന്ന് സംസാരിക്കുന്ന പ്രതീതി ഇതിലൂടെ ജനിപ്പിക്കും. എഐ കര്‍ത്താവിനെ കൊണ്ട് 100 ഭാഷകള്‍ സംസാരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്റെ നിര്‍മ്മാതാക്കളായ ലുസേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സ് ആന്റ് ആര്‍ട്ട്‌സിലെ സയന്റിസ്റ്റുകള്‍. ലുസേന്‍ സെന്റ് പീറ്റേഴ്‌സ് ചാപ്പലിലെ ദൈവ ശാസ്ത്രജ്ഞനായ മാര്‍ക്കോ ഷിമിഡിനാണ് പദ്ധതിയുടെ മേല്‍ നോട്ടം വഹിച്ചത്. ഇതിനോടുള്ള സഭയുടെ നിലപാട് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല.