കാർഷിക മേഖലയിൽ പുത്തനുണർവിനൊരുങ്ങി പൂഞ്ഞാർ നിയോജക മണ്ഡലം. എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ നേതൃത്വത്തിൽ എം.എൽ.എ സർവ്വീസ് ആർമിയാണ് കേരളത്തിനാകെ മാതൃകയായി ഫലസമൃദ്ധി എന്ന പേരിൽ യുവ കർഷക കൂട്ടായ്മയൊരുക്കുന്നത്.യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാനാണ് കാർഷിക മേഖലയായ പൂഞ്ഞാർ മണ്ഡലം തയ്യാറെടുക്കുന്നത്.
യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും, കാർഷിക രംഗത്ത് വൈവിധ്യവൽക്കരണവും സമ്മിശ്ര കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി സംസ്ഥാന കൃഷിവകുപ്പിന്റെ പ്രത്യേക ആനുകൂല്യങ്ങളോടെ നടപ്പിലാക്കുന്നത്.പദ്ധതി പഴവർഗ്ഗ കൃഷിയുടെ ക്ലസ്റ്ററിൽ ഉൾപ്പെടുത്താമെന്ന് ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് ഉറപ്പ് നൽകിയിട്ടുണ്ട്.
ഒരേക്കറിൽ കുറയാതെ ജലസേചന സൗകര്യമുള്ള ഫലവൃക്ഷ കൃഷിക്ക് ഉപയുക്തമായ കൃഷിഭൂമി ലഭ്യമായിട്ടുള്ള വരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. ഒന്നാം ഘട്ടമായി 100 യുവാക്കളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. റമ്പൂട്ടാൻ, മങ്കോസ്റ്റീൻ, അവോക്കാഡോ , പ്ലാവ്, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പ്രധാനമായും പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നതിന് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ തന്നെ മികച്ച കാർഷിക നഴ്സറികളിൽ ഒന്നായ ആയ ഹോം ഗ്രോണുമായി ചേർന്ന് സബ്സിഡി നിരക്കിൽ നടീൽ വസ്തുക്കൾ വിതരണം ചെയ്യും. കൂടാതെ കൃഷിക്ക് ആവശ്യമായ എല്ലാ വിദഗ്ധോപദേശങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുകയും, പരിപാലന പ്രവർത്തനങ്ങൾക്കുള്ള ക്രമീകരണങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കി നൽകുയും ചെയ്യും. സംസ്ഥാന കൃഷി വകുപ്പിൽ നിന്നും മാനദണ്ഡങ്ങൾക്ക് വിധേയമായി ധനസഹായവും ലഭ്യമാക്കും.
ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് ലീഡ് ബാങ്ക് സംവിധാനവുമായി ബന്ധപ്പെട്ട് കാർഷിക വായ്പ നിരക്കിൽ ഉള്ള വായ്പകളും അനുവദിപ്പിക്കുന്നതിന് പദ്ധതിയുടെ ഭാഗമായി സഹായം നൽകും.
കാർഷിക രംഗത്ത് ഭക്ഷ്യോപാധികളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുള്ളതും, ഫലസമൃദ്ധി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതിന് പ്രേരകമായി. നാടിന്റെ അടിസ്ഥാന മേഖലയായ കൃഷിയിലേക്ക് യുവജനങ്ങളെ ആകർഷിക്കേണ്ടതും, കൃഷി ആദായകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാഹചര്യം ഒരുക്കേണ്ടതും നാടിന്റെ നിലനിൽപ്പിന് ആവശ്യമാണന്ന തിരിച്ചറിവിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു.