തിരുവനന്തപുരം: തിരുവനന്തപുരം കന്യാകുമാരിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരിയെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതായി പൊലീസ്. കുട്ടിയെ ഇന്ന് പുലര്‍ച്ചെ 5.30ന് കണ്ടതായി കന്യാകുമാരിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസിനോട് പറഞ്ഞു. കന്യാകുമാരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു.
കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലും പൊലീസ് പരിശോധന നടത്തി. റെയില്‍വെ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം. ഇന്നലെ രാവിലെ ഒമ്പതിനാണ് കഴക്കൂട്ടത്ത് നിന്ന് 13കാരിയെ കാണാതായത്. വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ കുട്ടി ട്രെയിൻ കയറി പോവുകയായിരുന്നു. നിലവില്‍ കുട്ടി കന്യാകുമാരിയില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.
രാത്രിയില്‍ സ്റ്റേഷനില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ലെന്നും റെയില്‍വെ പൊലീസ് പറഞ്ഞു. പാറശാലയ്ക്കും കന്യാകുമാരിക്കും ഇടയിലും തെരച്ചില്‍ നടത്തുന്നുണ്ട്. കന്യാകുമാരി റെയില്‍വെ സ്റ്റേഷനില്‍ തന്നെ കഴിഞ്ഞോയെന്നും അതോ മറ്റെവിടേക്കെങ്കിലും പോയോ എന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. പാറശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നാണ് ഫോട്ടോയെടുത്ത യാത്രക്കാരി നേരത്തെ പറഞ്ഞിരുന്നത്. ഇതിനുശേഷം കുട്ടി എവിടെയെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് കുട്ടി കന്യാകുമാരിയില്‍ ട്രെയിൻ ഇറങ്ങിയെന്ന സ്ഥിരീകരണം ലഭിക്കുന്നത്. കുട്ടിയെ ഉടൻ കിട്ടുമെന്ന പ്രതീക്ഷയിലാണ് അസം സ്വദേശികളായ കുടുംബം.



