Wednesday, June 25, 2025
No menu items!
Homeവാർത്തകൾ കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്ന് ഹൈക്കോടതി

 കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി പുറം കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്ന് ഹൈക്കോടതി. കപ്പൽ അപകടം, കപ്പലിൽ ഉണ്ടായിരുന്ന കാർഗോ, കപ്പലിൽ നിന്ന് കടലിൽ വീണ വസ്തുക്കൾ സമുദ്ര ആവാസ വ്യവസ്ഥയ്ക്കും ജീവികൾക്കും ഏൽപ്പിക്കുന്ന ആഘാതം തുടങ്ങിയവയെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കാനാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. ജീവിതോപാധി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുക, പരിസ്ഥിതിനാശം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുൻ എംപി ടി.എൻ.പ്രതാപൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.

കപ്പൽ മുങ്ങിയ സംഭവത്തിൽ ദേശീയ ഗ്രീൻ ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കപ്പൽ അപകടവുമായി ബന്ധപ്പെട്ട് വിദഗ്‌ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങൾ‍ പുറത്തുവിടുമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ കപ്പൽ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തറിയേണ്ടതല്ലേ എന്ന് കോടതി ആരാഞ്ഞു. അത് പ്രധാന കാര്യമാണ്. കാർഗോയിൽ എന്തായിരുന്നു, അത് സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, തീരമേഖലയിൽ ഉണ്ടാക്കുന്ന കാര്യങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ പുറത്തു വിടണം.

സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു. കപ്പൽ മുങ്ങിയതിന് ശേഷം തീരത്ത് അടിയുന്ന പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നതിന് വൊളന്റിയർമാരെ നിയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ അതും നിലച്ചിരിക്കുകയാണെന്ന് ഹർ‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടി. കടലിൽ എണ്ണ പടരുന്നത് തടയുന്നതിന് അടിയന്തരമായി വ്യക്തമായ പദ്ധതി തയാറാക്കുക, പരിസ്ഥിതി ആഘാതം പഠിക്കാനും പ്രശ്നപരിഹാരത്തിന് നടപടിയെടുക്കാനുമായി വിദഗ്‌ധ സമിതിയെ നിയമിക്കുക, ഉചിതമായ നഷ്ടപരിഹാര പദ്ധതിക്കു രൂപം നൽകുക, പരിസ്ഥിതിക്കു നാശമുണ്ടാക്കുന്ന വസ്തുക്കളെല്ലാം കപ്പലിൽ നിന്നും മേഖലയിൽ നിന്നും നീക്കം ചെയ്യുക, കപ്പലുടമയ്ക്കെതിരെയും ഇൻഷുറൻസ് കമ്പനിക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുക തുടങ്ങിയവയായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ.

കൊല്ലം, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗമാണ് അടഞ്ഞിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് നഷ്ടപരിഹാരം നൽകാൻ കപ്പലുടമയ്ക്ക് ഉൾപ്പെടെ ബാധ്യതയുണ്ട്. എണ്ണ കടലിൽ ചോരുന്നതിനെതിരെ വേണ്ട നടപടി സ്വീകരിക്കാൻ ദുരന്ത നിവാരണ പദ്ധതി പ്രകാരം ഉത്തരവാദിത്തമുണ്ടായിട്ടും ബന്ധപ്പെട്ടവർ നടപടിയെടുത്തില്ല. കപ്പലുകളിൽ നിന്നുള്ള മലിനീകരണം തടയാൻ മാർപോൾ കൺവൻഷൻ പ്രകാരമുള്ള നടപടിയെടുക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ഹർജിയിൽ പറയുന്നു. കേസ് വീണ്ടും രണ്ട് ആഴ്ചക്കുള്ളിൽ പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments