കടുത്തുരുത്തി : കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം ജല വിഭവ വകുപ്പിന് വിട്ടുകൊടുത്ത കടുത്തുരുത്തി – പിറവം റോഡിന്റെ കൈലാസപുരം മുതൽ അറുനൂറ്റിമംഗലം വരെ പുനരുദ്ധരിക്കാനുള്ള റോഡ് നിർമ്മാണ ഫണ്ട് വിനിയോഗിക്കുന്നതിലേക്ക് സർക്കാർ ഭരണാനുമതിക്ക് വേണ്ടിയുള്ള ഫയൽ ധനകാര്യ വകുപ്പിലെ 5 സെക്ഷനുകൾ പരിശോധിച്ച് അംഗീകരിച്ച ശേഷം ഇന്നു വൈകുന്നേരം പൊതുമരാമത്ത് വകുപ്പിന് കൈമാറി സമർപ്പിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
കടുത്തുരുത്തി – പിറവം റോഡിൽ കേരള വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച ഭാഗത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ അനുവദിച്ച 2.67 കോടി രൂപ വിനിയോഗിക്കുന്നതിനുള്ള അനുമതിയാണ് ധനകാര്യ വകുപ്പ് ഉത്തരവിലൂടെ നൽകിയിരിക്കുന്നത്. ഇക്കാര്യത്തിനുവേണ്ടി അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിയമസഭാ സമ്മേളനത്തിനിടയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ .എൻ ബാലഗോപാലിനെ നേരിൽകണ്ട് ചർച്ച നടത്തിയതിനെ തുടർന്നാണ് ആദ്യഘട്ടത്തിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞത്.
ഇതിന്റെ രണ്ടാംഘട്ട നടപടികൾ പരമാവധി വേഗത്തിൽ പൂർത്തീകരിച്ച് തരുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസുമായി ചർച്ച നടത്തി ധാരണ ഉണ്ടാക്കിയതായി അഡ്വ .മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ഇതുപ്രകാരം പൊതുമരാമത്ത് വകുപ്പിലെ നാലു സെക്ഷനുകൾ പരിശോധിച്ച് ഫയൽ ക്ലിയർ ചെയ്യേണ്ടതുണ്ട് . അതിനുശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി ഒപ്പുവെച്ച് ഫയൽ അംഗീകരിക്കുന്നതിനെ തുടർന്നാണ് രണ്ടാംഘട്ടം പൂർത്തീകരിക്കാൻ കഴിയുന്നത്. ഇതിനുശേഷം പിഡബ്ല്യുഡി ചീഫ് എൻജിനീയർ ടെക്നിക്കൽ സാങ്ഷൻ നൽകുന്ന നടപടി നടപ്പാക്കണം . ഇത്രയും കാര്യങ്ങൾ നടന്നതിനുശേഷമേ സർക്കാർവ്യവസ്ഥ പ്രകാരം കടുത്തുരുത്തി – പിറവം റോഡിന്റെ ടെൻഡർ നടത്താൻ കഴിയുകയുള്ളുവെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. ഇതുവരെയുള്ള ഓരോ ഘട്ടങ്ങളും പൂർത്തീകരിച്ച് നാടിന്റെ മുഖ്യ ആവശ്യം നിറവേറ്റിയെടുക്കാൻ വിശ്രമമില്ലാതെ നിരന്തരമായി സർക്കാർ നടപടികളുടെ പിന്നാലെ ഓരോ ദിവസവും ജാഗ്രതയോടെ പ്രവർത്തിച്ച് വരികയാണെന്ന് മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി.



