ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പിള്ളസിറ്റി – വണ്ടന്മേട് കവല റോഡില്‍ വാഹന, കാല്‍നടയാത്ര അസാധ്യമാകുന്നു. പഞ്ചായത്തിലെ കുടിയേറ്റമേഖലയായ ഈ പ്രദേശത്തോട് അധികൃതരുടെ അവഗണന തുടരുകയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ആലപ്പുഴ – മധുര സംസ്ഥാനപാതയില്‍ നിന്ന് കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടിയേറ്റമേഖലകളായ മൈലപ്പുഴ, മക്കുവള്ളി, മനയത്തടം, കൈതപ്പാറ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള റോഡാണ് പിള്ളസിറ്റി – വണ്ടന്മേട് കവല റോഡ്. 70 വർഷത്തോളം പഴക്കമുള്ള റോഡിന്റെ കുറച്ചു ഭാഗം വർഷങ്ങള്‍ക്കു മുന്‍പ് ടാർ ചെയ്തെങ്കിലും ഇപ്പോള്‍ ഇതിലേ വാഹന, കാല്‍നട യാത്ര ദുഷ്ക്കരമായിരിക്കയാണ്. റോഡ് പുനർനിർമിക്കാതെ ത്രിതല പഞ്ചായത്ത് അധികൃതർ മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനാലാം വാർഡ് ഉള്‍പ്പെടുന്ന പ്രദേശത്തുകൂടിയാണ് വഴി കടന്നു പോകുന്നത്. മലയെണ്ണാമല ടൂറിസ്റ്റ് കേന്ദ്രം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ വികസനവും ഈ വഴിയെ ആശ്രയിച്ചാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ റോഡ് അടിയന്തരമായി ടാർ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



