ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് ആറ് യുദ്ധവിമാനങ്ങളും നാല് നിരീക്ഷണ വിമാനങ്ങളും നഷ്ടമായെന്ന് റിപ്പോർട്ട്. സി-130 ട്രാൻസ്പോർട്ട് വിമാനവും ഇന്ത്യ നടത്തിയ ആക്രമണത്തിൽ തകർന്നുവെന്നാണ് വാർത്തകൾ. 30 മിസൈലുകളും നിരവധി ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. സുധർശൻ മിസൈലുകൾ ഉൾപ്പടെ ഉപയോഗിച്ച നടത്തിയ ആക്രമണത്തിലാണ് വിമാനങ്ങൾ തകർന്നതെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താന്റെ നിരീക്ഷണവിമാനവും തകർന്നവയിൽ ഉൾപ്പെടുന്നു. സുദർശൻ മിസൈൽ ഉപയോഗിച്ചാണ് നിരീക്ഷണ വിമാനം തകർത്തതെന്നാണ് റിപ്പോർട്ട്. പാകിസ്താന്റെ കൈവശമുള്ള സ്വീഡിഷ് നിർമിതമായ വിമാനം ക്രൂയിസ് മിസൈൽ ഉപയോഗിച്ചാണ് തകർത്തത്. ആദ്യഘട്ടത്തിൽ ബ്രഹ്മോസ് പോലുള്ള മിസൈൽ ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് സംയുക്ത സൈനിക മേധാവി അറിയിച്ചിരുന്നു. താൽക്കാലിക നഷ്ടങ്ങൾ പ്രഫഷനലായ സൈന്യത്തെ ബാധിക്കില്ലെന്ന് സൈനിക മേധാവി അനിൽ ചൗഹാൻ പറഞ്ഞിരുന്നു. ആത്യന്തിക ഫലം അത്തരം തിരിച്ചടികളേക്കാൾ പ്രധാനമാണെന്നും പുണെയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ ‘ഭാവി യുദ്ധങ്ങളും യുദ്ധതന്ത്രങ്ങളും’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ഓപറേഷൻ സിന്ദൂറിൽ സായുധ സേനക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചോദ്യമുയർന്നിരുന്നു. എന്നാൽ, ക്രിക്കറ്റ് മത്സരത്തിൽ ജയിക്കുന്ന ടീമിന് എത്ര വിക്കറ്റുകൾ നഷ്ടമായി എന്നത് ഒരു വിഷയമല്ലെന്നാണ് താൻ മറുപടി നൽകിയത് -അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച സിംഗപ്പൂരിൽ നടന്ന പരിപാടിയിൽ, ഓപറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് ചില യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി അദ്ദേഹം സൂചിപ്പിച്ചിരുന്നു.