കൊച്ചി: നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തതിൽ ഊർജിത അന്വേഷണം തുടങ്ങി കസ്റ്റംസ് പ്രിവന്റിവ്. നടന്‍ ദുൽഖർ സൽമാൻ ഉൾപ്പടെ വാഹന ഉടമകൾക്ക് ഉടൻ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും. ഓപ്പറേഷൻ നുംഖോർ പരിശോധനയിലൂടെ കേരളത്തിൽ നിന്ന് 36 വാഹനങ്ങൾ പിടിച്ചെടുത്തു. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള വാഹന ഉടമകകൾക്ക് കസ്റ്റംസ് സമൻസ് അയക്കും. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നേരിട്ട് ഹാജരാകണമെന്നും പിഴ അടച്ച് കേസ് തീര്‍ക്കാൻ കഴിയില്ലെന്നും കസ്റ്റംസ് കമ്മീഷ്ണർ പറഞ്ഞു.
ഭൂട്ടാന്‍ വഴി നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിയ ആഡംബര കാറുകളിൽ 150 മുതൽ 200 വാഹനങ്ങൾ കേരളത്തിൽ എത്തിയെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. തുടർന്ന് നടത്തിയ പരിശോധനയിൽ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമവിരുദ്ധമായാണ് വാഹങ്ങളുടെ വിൽപ്പന നടക്കുന്നതെന്നും പരിവാഹൻ വെബ് സൈറ്റിൽ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കമ്മീഷ്ണർ ടി. ടിജു തോമാസ് പറഞ്ഞു. ഇന്ത്യൻ ആർമിയുടെയും വിവിധ എംബസിയുടെയും വിദേശ മന്ത്രാലയത്തിൻ്റെയും പേരിൽ വ്യാജരേഖ ഉണ്ടാക്കിയാണ് ഇടനിലക്കാർ ആഢംബര കാറുകൾ വിറ്റത്. സെക്കൻഡ് ഹാന്‍ഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ നിയമമില്ല.അതുകൊണ്ടു തന്നെ പിഴയടച്ച് കേസ് അവസാനിപ്പിക്കാൻ സാധിക്കില്ല എന്നും കമ്മിഷണർ പറഞ്ഞു. വാഹനങ്ങൾ പിടികൂടിയ താരങ്ങൾക്ക് രേഖകളുമായി നേരിട്ടു ഹാജരാകാൻ സമൻസ് നൽകുമെന്നും കസ്റ്റംസ് വ്യക്തമാക്കി.



