കോതമംഗലം: ഓണമടുത്തതോടെ വിളവെടുപ്പിന് തയാറെടുക്കുകയാണ് പച്ചക്കറി ഗ്രാമമായ ഇടുക്കി വട്ടവട. ഓണവിപണി മുമ്പിൽകണ്ട് കർഷകർ വിത്തെറിഞ്ഞതൊക്കെയും വിളവെടുക്കാറായി. കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, വെളുത്തുള്ളി, ബീൻസ്, ഗ്രീൻപീസ്, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, ബ്രോക്കോളി, മല്ലിയില, പുതിന, മധുര മുള്ളങ്കി തുടങ്ങിയ നിരവധി പച്ചക്കറികളും സ്ട്രോബെറി, ഫാഷൻഫ്രൂട്ട്, അവക്കാഡോ, മരത്തക്കാളി തുടങ്ങിയ നിരവധി പഴവർഗങ്ങളും ഇവിടെ കൃഷിചെയ്യുന്നുണ്ട്.ഏകദേശം 27, 480 ടൺ പച്ചക്കറിയാണ് മൂന്നാറിനു സമീപമുള്ള വട്ടവടയിലെ വാർഷിക ഉത്പാദനം.
വർഷത്തിൽ മൂന്ന് സീസണിലാണ് വട്ടവടയിൽ കൃഷി. ഏപ്രിൽ, മെയ് മാസത്തിലെ വേനൽ മഴയോടെ ഒന്നാം വിള കൃഷിയാരംഭിക്കുന്നു. മെയ് മുതൽ സെപ്തംബർ വരെയുള്ള ആദ്യ സീസണാണ് ഓണക്കാലത്തെ സമൃദ്ധമാക്കുന്നത്. കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, പലയിനം ബീൻസുകൾ, വെളുത്തുള്ളി എന്നിവയാണ് ഈ സമയത്തെ പ്രധാന കൃഷി ഇനങ്ങൾ. ഇവയിൽ ഭൂരിപക്ഷവും ഓണക്കാലത്ത് വിളവെടുക്കാൻ പാകമാകും. എന്നാൽ ഇത്തവണ ഉഷ്‌ണതരംഗവും വെെകിയെത്തിയ മഴയും കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്.
160 ഹെക്ടറിൽ കാരറ്റ്, 210 ഹെക്ടറിൽ കാബേജ്, 350 ഹെക്ടറിൽ ഉരുളക്കിഴങ്ങ്, 150 ഹെക്ടറിൽ ബീൻസ്, 80 ഹെക്ടറിൽ വെളുത്തുള്ളി എന്നിങ്ങനെയാണ് ഈ സീസണിലെ കൃഷിയുടെ അളവ്. 2400 ടൺ കാരറ്റ്, 3990 ടൺ കാബേജ്, 4550 ടൺ ഉരുളക്കിഴങ്ങ്, 1275 ടൺ ബീൻസ്, 640 ടൺ വെളുത്തുള്ളി എന്നിങ്ങനെയാണ് 2023ലെ കണക്കനുസരിച്ച് ശരാശരി ഉൽപ്പാദനം. എന്നാൽ കാലാവസ്ഥ ചതിച്ചതോടെ വിളവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് കർഷകർ പറയുന്നു.