തിരുവന്തപുരം: ഓണക്കിറ്റ് സെപ്റ്റംബർ ഒമ്പതാം തീയതി വിതരണം ആരംഭിക്കുമെന്നും റേഷൻ കടകളിലൂടെയായിരിക്കും ഓണക്കിറ്റുകൾ നൽകുകയെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ ഓണം ഫെയർ സെപ്റ്റംബർ അഞ്ച് മുതൽ പതിനാല് വരെ ആയിരിക്കുമെന്ന് ജി ആർ അനിൽ അറിയിച്ചു. സെപ്റ്റംബർ അഞ്ചാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ ഓണം ഫെയർ ഉദ്ഘാടനം ചെയ്യും.
വെള്ള, നീല എന്നീ കാർഡുകാർക്ക് പത്ത് കിലോ ചെമ്പാവ് അരി കിലോയ്ക്ക് പത്ത് രൂപ 90 പൈസയ്ക്ക് നൽകും. 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെണ്ടർ നടപടികൾ സപ്ലൈകോ പൂർത്തിയാക്കി. സംസ്ഥാനത്തെ ആയിരാമത്തെ റേഷൻ കട നാലാം തീയതി അമ്പൂരിയിൽ ഉദ്ഘാടനം ചെയ്യും. സപ്ലൈകോ വഴിയുള്ള അരി വിതരണം പത്ത് കിലോ ആയി വർധിപ്പിച്ചവെന്നും മന്ത്രി പറഞ്ഞു.
വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ചെറുപയർ, പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണി സഞ്ചി, ഉൾപ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റിലുളളത്.