കഞ്ഞിക്കുഴി: കഞ്ഞിക്കുഴി സെൻട്രല്‍ ജംഗ്ഷൻ ബസ്‌സ്റ്റോപ്പിലെ ഓടയാണ് വർഷങ്ങളായി തുറന്നുകിടന്ന് അപകടങ്ങള്‍ നിത്യസംഭവമായി മാറിയത്. ഓടകള്‍ വൃത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് ഓടയ്ക്ക് മുകളിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ കഞ്ഞിക്കുഴി പഞ്ചായത്ത് എടുത്ത് മാറ്റിച്ചത്.
വർഷങ്ങള്‍ കഴിഞ്ഞിട്ടും സ്ലാബ്ലുകള്‍ പുനഃസ്ഥാപിച്ചിരുന്നില്ല. ഇതോടെ സെൻട്രല്‍ ജംഗ്ഷനിലെ ബസ്‌സ്റ്റോപ്പിലെ ഓടയില്‍ വീണുള്ള അപകടങ്ങളും പതിവായി. അപകടങ്ങള്‍ നിത്യ സംഭവമായതോടെ കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനില്‍നിന്ന് തിരക്ക് കൂടുതലുള്ള രാവിലെയും വൈകുന്നേരവും യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇവിടെ ഹോംഗാർഡിനെ നിയോഗിച്ചു.
എന്നാല്‍, ബസില്‍ കയറാനുള്ള വിദ്യാർഥികളുടെ തിരക്കിനിടയില്‍ അപകടങ്ങള്‍ തുടർന്നുകൊണ്ടിരുന്നു. ഇതേത്തുടർന്ന് ഹോംഗാർഡ് ബെന്നി പാറയ്ക്കല്‍ പിഡബ്ല്യു 4 യു എന്ന ആപ്പിലൂടെ പരാതി നല്‍കി. ഹോംഗാർഡിന്‍റെ പരാതിയെത്തുടർന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ഓടകള്‍ക്ക് മുകളില്‍ സ്ലാബുകള്‍ സ്ഥാപിക്കുകയായിരുന്നു.



