ഒരിക്കൽ റൗഡി ആയിരുന്നയാൾ എക്കാലവും അങ്ങനെയാകണമെന്നില്ല’: യുവാവിനെ റൗഡി ലിസ്റ്റിൽനിന്ന് ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി ∙ ഒട്ടേറെ കേസുകളില്‍ പ്രതിയായിരുന്ന യുവാവ് കഴിഞ്ഞ 8 വർഷമായി കുറ്റകൃത്യങ്ങളിലൊന്നും ഏർപ്പെട്ടിട്ടില്ലാത്തതിനാൽ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവ്. ഫോർട്ടകൊച്ചി സ്വദേശിയായ യുവാവാണ് തന്റെ പേരും ചിത്രവും സ്ഥലം പൊലീസ് സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്നെന്നു കാട്ടി കോടതിയെ സമീപിച്ചത്. യുവാവിനെതിരെ കഴിഞ്ഞ 8 വർഷമായി കേസുകളൊന്നുമില്ല എന്നതിനാലും ഒരിക്കൽ റൗഡി ആയിരുന്നയാൾ എല്ലാക്കാലത്തും അങ്ങനെയാകണമെന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ വിധി. മാത്രമല്ല, റൗഡി ലിസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾ കാണുന്നിടത്തല്ല, പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രം കാണാവുന്ന സ്ഥലങ്ങളിൽ ആണ് പ്രദർശിപ്പിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
ഫോർട്ട് കൊച്ചി സ്വദേശിയായ യുവാവ് തന്റെ പേര് റൗഡി ലിസ്റ്റിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അധികൃതരെ സമീപിച്ചിരുന്നു. ജനിച്ച സ്ഥലമായ ഫോർട്ട് കൊച്ചിയിൽ തനിക്കെതിരെ ഒരു കേസ് പോലും റജിസ്റ്റർ ചെയ്തിട്ടില്ല എന്നും യുവാവ് ചൂണ്ടിക്കാട്ടി. എന്നാൽ യുവാവിനെതിരെ വധശ്രമമവും തട്ടിക്കൊണ്ടു പോകലുമടക്കം 16 കേസുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഈ ആവശ്യം തള്ളി. കോടതിയെ സമീപിച്ചപ്പോൾ പൊലീസിനോട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ നിര്‍േദശിക്കുകയും പൊലീസ് മുൻ നിലപാട് തന്നെ സ്വീകരിക്കുകയും ചെയ്തു. ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. താൻ ഇപ്പോൾ സഹോദരന്റെ കെട്ടിട നിർമാണ ബിസിനസിൽ സഹായിയായി പ്രവർത്തിക്കുകയാണെന്നും കഴിഞ്ഞ 8 വർഷമായി ഒരു ക്രിമിനൽ കേസു പോലുമില്ലെന്നും യുവാവ് പറയുന്നു. 16 കേസുകളിൽ 14 എണ്ണത്തിലും നേരത്തെ തന്നെ വെറുെത വിട്ടു. ഒരു കേസ് ഹൈക്കോടതി തന്നെ തീർപ്പാക്കി. ഇനി ഒരു കേസിൽ മാത്രമാണ് വിധി വരാനുളളതെന്നും താനതിൽ എട്ടാം പ്രതി മാത്രമാണെന്നും യുവാവ് പറയുന്നു. തനിക്ക് വരുന്ന വിവാഹാലോചനകൾക്ക് പോലും പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ പേരും ചിത്രവും തടസ്സമാകുന്നെന്ന് യുവാവ് പറഞ്ഞു.
എന്നാൽ ഹർജിക്കാരൻ ഗൗരവകരമായ കുറ്റകൃത്യങ്ങൾ ചെയ്ത ആളാണെന്നും ഇപ്പോൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത് പൊലീസിന്റെ നിരന്തര നിരീക്ഷണം ഉള്ളതുകൊണ്ടാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇപ്പോൾ 40 വയസ്സുള്ള ഹർജിക്കാരൻ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുകയാണെന്നും സംശയകരമായ ചരിത്രമുള്ള പല വ്യക്തികളുമായും നിരന്തരം ഇടപെടുന്നു എന്നും പ്രോസിക്യൂഷൻ പറഞ്ഞു. പൊലീസ് സേനയിലെ ഓരോ അംഗത്തിനും പരിചിതമാകുന്നതിനാണ് റൗഡി ലിസ്റ്റിൽ പേരും ചിത്രവും വച്ച് സ്റ്റേഷനിൽ ഒട്ടിച്ചിരിക്കുന്നത് എന്നും പ്രോസിക്യൂഷൻ പറഞ്ഞു. അതുകൊണ്ട് ഇപ്പോൾ ക്രിമിനൽ കേസ് ഇല്ല എന്നതുകൊണ്ട് കാര്യമില്ലെന്നും എപ്പോൾ വേണമെങ്കിലും ക്രിമിനൽ പ്രവർത്തനത്തിൽ ഇടപെടാം എന്ന ചരിത്രമുള്ളയാളാണ് യുവാവ് എന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
തുടർന്നാണ് യുവാവിന് ഒരു അവസരം നൽകുകയാണ് എന്നു വ്യക്തമാക്കി ചിത്രവും പേരും സ്റ്റേഷനിൽ നിന്ന് മാറ്റാൻ കോടതി നിർദേശിച്ചത്. ചിത്രവും പേരും അവിടെ വച്ചതിന് പൊലീസ് പറഞ്ഞ കാരണങ്ങളൊക്കെ തന്നെ പ്രധാനമാണെന്നും അത് അംഗീകരിച്ചു കൊണ്ടു തന്നെ യുവാവിന് നല്ല ജീവിതം നയിക്കാനുള്ള അവസരം നൽകുന്നുവെന്നും കോടതി വ്യക്തമാക്കി. ഒരിക്കൽ റൗഡിയോ ക്രിമിനലോ ആയിരുന്ന ആൾ ജീവിതകാലം മുഴുവൻ അങ്ങനെ ആകണമെന്നില്ല എന്നും കോടതി വ്യക്തമാക്കി.