തിരുവനന്തപുരം: ക്ലോക്കിൽ സമയം രാവിലെ 7.30 ആകുമ്പോൾ തിരുവനന്തപുരം കടക്കാവൂർ നിലക്കാമുക്ക് ഷിബോധയം വീടിന്റെ മുറ്റം നിറയെ രാവിലെ കാക്കകൾ കൊണ്ട് നിറയും. കുറച്ചു സമയത്തേക്ക് ഇവരുടെ കലപില ശബ്ദാരാവമാണ്. വീട്ടുകാർ പതിവായി കൊടുക്കുന്ന ബിസ്‌ക്കറ് കഴിച്ചു കഴിഞ്ഞാൽ ഇവർ സ്ഥലം വിടും. കഴിഞ്ഞ നാല് വർഷത്തോളമായി ഈ വീട്ടിലെ
സ്ഥിരം വിരുന്നുകാരാണീ കാക്കകൾ. കുടുബനാഥൻ ഷിബു കടക്കാവൂരീന്റേയും, ഭാര്യ ലിജയുടെയും ദിനചര്യയുടെ ഭാഗമാണ് രാവിലത്തെ വിരുന്നുകാരെ സ്വീകരിക്കൽ. അതിനായി ഇവർ ബിസ്ക്കറ്റ് വാങ്ങി കരുതി വയ്ക്കും.
കോവിഡ് കാലത്ത് വീടിന്റെ വരാന്തയിൽ ഇരുന്നു കട്ടൻ ചായയും ബിസ്‌ക്കറ്റും കഴിക്കുമ്പോൾ എത്തിയ ഏതാനും കാക്കകൾക്ക് ബിസ്ക്കറ്റ് നൽകി തുടങ്ങിയതാണ് ഈ കാക്ക സൗഹൃദം. ഇപ്പോൾ ബലി കാക്കകൾ ഉൾപ്പോടെ 40 നും 50 നും ഇടയിൽ എണ്ണം കാക്കകൾ ഇവിടെ സ്ഥിരമായി എത്താറുണ്ട്. ഇവരെ സ്വീകരിക്കാൻ വീട്ടുകാർക്ക് സമയം തെറ്റിയാൽ മുറ്റത്തും വരാന്തയിലും കയറി ഇരുന്നു ബഹളം ഉണ്ടാക്കും.എന്നാൽ വീട്ടിൽ ഇവരെ കൂടാതെ മറ്റു ആരെങ്കിലും ഉണ്ടെങ്കിൽ ഇവ താഴോട്ട് വരാതെ വീട്ടു മുറ്റത്തെ മര കൊമ്പുകളിലും ടെറസിലും ആയി ഇരുന്നു കളയുകയും ചെയ്യും. ആവശ്യത്തിന് ഭക്ഷിച്ചു കഴിഞ്ഞാൽ പിന്നെ ആർക്കും ശല്യം ഉണ്ടാക്കാതെ ഇവർ സ്വയം ശാന്തമായി പിരിഞ്ഞു പൊകുകയും ചെയ്യും. ഇനി ആവശ്യത്തിന് കൊടുക്കാൻ ബിസ്‌ക്കറ് ഇല്ലെങ്കിൽ വീട്ടുകാരുടെ ഒറ്റ കൈയടി മതി ഇന്ന് വിരുന്നില്ല എന്ന് മനസിലാക്കി അവകൾ പറന്നു പോവുക യും ചെയ്യും.
നിരവധി ഡോക്ക്യൂമെന്ററികളുടെ സംവിധായകനും സിനിമ സീരിയൽ സഹ സംവിധായകനുമായി ശ്രദ്ധേയനായ ഷിബു കടക്കാവൂരിനും തിരുവനന്തപുരം ജില്ല കോടതികളിലെ അഭിഭാഷക ആയ ഭാര്യ ലിജയ്ക്കും കാക്കകളോട് മാത്രമല്ല സ്നേഹം ഉപ്പൻ, കരിയില കിളികൾ, അണ്ണാൻ, ഓലഞ്ഞാലി, പച്ച കിളികൾ, മൈനകൾ വൈവിദ്ധ്യമാർന്ന ചിത്ര ശലഭങ്ങൾ തുടങ്ങി എല്ലാ ജീവജാലങ്ങളോടും സ്നേഹമാണ്. വിവിധ തരം ചെമ്പരത്തി ചെടികളുടെ വിപുലമായ ശേഖരവും, നിരവധി ഫല വൃക്ഷങ്ങളും കൊണ്ട് പ്രകൃതി സൗഹൃദമായ ഒരു അന്തരീക്ഷവും ആണ് ഇവരുടെ വീടും പരിസരവും. അതുകൊണ്ട് ഇവിടം ഈ വിവിധ തരം പക്ഷികൾക്കും മറ്റും പ്രിയപ്പെട്ട ഇടമാണ് ഇവിടം.



