കോഴിക്കോട്: ഒരു മാസം മുൻപ് ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ. പുഴയിൽ ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങി. പുഴയ്ക്കു സമീപമുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി.
രാത്രി പെയ്‌ത മഴയിലാണ് ടൗണിൽ വെള്ളം കയറിയത്. പാലത്തിനടിയിൽ കല്ലുകൾ കുടുങ്ങി ഒഴുക്ക് തടസ്സപ്പെട്ടതായി പഞ്ചായത്ത് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. പാലത്തിൻ്റെ ബലം പരിശോധിച്ചശേഷമേ വാഹനങ്ങൾ കടത്തിവിടൂ. നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. ജൂലൈ 29നു രാത്രിയിലാണ് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായത്. 14 വീടുകൾ പൂർണമായും ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി. 4 കടകളും നശിച്ചു.



