ദോഹ: ഇസ്രയേൽ കഴിഞ്ഞ ദിവസം ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി ആരംഭിക്കുകയും ഇസ്രയേൽ ആക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തതോടെ പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷത്തിൽ അയവുവരുത്താൻ ശ്രമം തുടരുന്നു. ഉത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടെലിഫോണിൽ ചർച്ച നടത്തി. സംഘർഷം തുടങ്ങിയ ശേഷം ഇതുവരെയുണ്ടായ ഏറ്റവും വലിയ ഇടപെടലാണിത്.
അറബ് രാഷ്ട്ര തലവന്മാരുമായി ട്രംപ് ഫോണിൽ സംസാരിച്ച് സംഘർഷത്തിന് അയവ് വരുത്താനുള്ള ശ്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഖത്തർ, ഒമാൻ, ഫ്രാൻസ്, ബ്രിട്ടൻ രാഷ്ട്രങ്ങളുമായി യുഎഇയും ചർച്ച നടത്തി. ഖത്തർ പ്രധാന മന്ത്രിയും സൗദി വിദേശകാര്യ മന്ത്രിയും വീണ്ടും സംസാരിക്കുകയും ചെയ്തിരുന്നു. അതേസമയം ഇസ്രയേലിലെ ടെൽ അവീവിലും ജറുസലേമിലം ഇറാൻ ബാലിസ്റ്റിക് ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഏഴ് പേർക്ക് പരിക്കുണ്ട്. വിവിധ സ്ഥലങ്ങളിൽ ആക്രമണം നടന്നതായി ഇസ്രയേൽ ആംബുലൻസ് സർവീസ് അധികൃതരും വെളിപ്പെടുത്തി.
അതേസമയം ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിൽ നിന്നും വ്യോമാക്രമണമുണ്ടായി. ബാലിസ്റ്റിക് മിസൈലുകളാണ് യെമനിൽ നിന്ന് ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ടതെന്ന് ദ ടൈംസ് ഓഫ് ഇസ്രയേൽ പത്രം റിപ്പോർട്ട് ചെയ്തു. തുടർന്ന് ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. നൂറോളം ഡ്രോണുകൾ ഉപയോഗിച്ച് ഇറാനും ഇസ്രയേലിൽ ആക്രമണം തുടങ്ങിയിരുന്നു. പിന്നാലെ ഇറാൻ ഇസ്രയേലി നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു.