ഇറാന്റെ രഹസ്യ ആണവ കേന്ദ്രത്തിന്റെ പ്രധാന ഭാഗം ആക്രമിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബറിൽ നടന്ന വ്യോമാക്രമണത്തിലാണ് ആണവ കേന്ദ്രം തകർത്തതെന്ന് നെതന്യാഹു പ്രതികരിച്ചു. ആണവ പദ്ധതിയുടെ സുപ്രധാന ഭാഗമാണ് ഒക്ടോബറിൽ തകർക്കപ്പെട്ടത്. ഇറാന്റെ പ്രതിരോധ മിസൈൽ ഉത്പാദന ശേഷിയെ തകർക്കാനും ഇതിലൂടെ സാധിച്ചെന്ന് നെതന്യാഹു പറഞ്ഞു. ഒക്ടോബർ 26 നാണ് ആക്രമണം നടന്നത്. തുടർച്ചയായ ആക്രമണമങ്ങൾക്കുള്ള മറുപടി എന്ന നിലയിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സുരക്ഷ സേന അറിയിച്ചു. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചാണ് ഇപ്പോൾ ഇസ്രായേൽ പ്രതിരോധ സേന പ്രവർത്തിക്കുന്നതെന്നെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം ഇസ്രായേലിന്റെ വാദങ്ങളെ ഇറാൻ തള്ളി. വ്യോമാക്രമണത്തിൽ പരിമിതമായ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും പ്രാദേശിക സമാധാനത്തിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇറാൻ പ്രതികരിച്ചു. ഇലാം, ഖുസെസ്താൻ, ടെഹ്‌റാൻ എന്നീ പ്രവിശ്യകളിലെ അതിർത്തി റഡാർ സംവിധാനങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേൽ ആക്രമണമെന്നും ഇറാൻ സൈന്യം വ്യക്തമാക്കി. അതേസമയം ഇസ്രായേൽ ആക്രമണത്തിൽ ഇറാന് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.ആണവ ബോംബുകളുടെ ഒരു ശേഖരം തന്നെ നിർമ്മിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ഇറാൻ പിൻമാറണമെന്ന് നേരത്തേ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളെ തകർക്കാനുള്ള ആണവ ബോംബുകളാണ് ഇസ്രായേലിന്റെ കൈവശം ഉള്ളത്. ദീർഘദൂര മിസൈലുകൾ, ഭൂഖണ്ഡാന്തര മിസൈലുകൾ എന്നിവയെല്ലാം നിർമ്മിക്കാനുള്ള ഒരുക്കത്തിൽ നിന്ന് പിൻമാറണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.
ഒക്ടോബർ അവസാനമാണ് പര്‍ച്ചിന്‍ മിലിട്ടറി കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന പരീക്ഷണകേന്ദ്രത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയത്. തലേഗാൻ 2 സംവിധാനമായിരുന്നു പ്രധാന ലക്ഷ്യം. ആണവായുധത്തിൽ യുറേനിയത്തെ ചുറ്റിപ്പറ്റിയുള്ള പ്ലാസ്റ്റിക് സ്ഫോടകവസ്തുക്കൾ രൂപകൽപ്പന ചെയ്യാൻ ഉപയോഗിച്ചിരുന്ന അത്യാധുനിക ഉപകരണങ്ങളാണ് ആക്രമണത്തിൽ തകർന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ അമദ് ആണവായുധ പദ്ധതിയുടെ ഭാഗമായിരുന്നു തലേഗാൻ 2 സംവിധാനം. 2003 ൽ ഇറാൻ ഇതിന്റെ പ്രവർത്തികൾ നിർത്തിവെച്ചിരുന്നു. എന്നാൽ സമീപകാലത്ത് വീണ്ടും ഇതിന്റെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ഇറാൻ ആരംഭിച്ചിരുന്നു. അതേസമയം കാര്യമായ ആക്രമണങ്ങൾ നടന്നിട്ടില്ലെന്ന് ഇറാൻ വാദിക്കുമ്പോഴും കനത്ത ആഘാതം ഉണ്ടായെന്ന് തെളിയിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.