ഇറാന് നേരെ വീണ്ടും ഇസ്രായേല്‍ കനത്ത ആക്രമണം ആരംഭിച്ചു. തലസ്ഥാനമായ ടെഹ്റാനിലടക്കം സ്ഫോടനം നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. യെമനില്‍ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. തുടർച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ അപ്രഖ്യാപിത യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിയിലാണ് ലോകം.
അതേസമയം യുഎസ്സുമായുള്ള ആണവ ചർച്ചകളില്‍ നിന്നും ഇറാൻ പിന്മാറിയിട്ടുണ്ട്. ഇസ്രായേല്‍ ഇറാൻ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഞായറാഴ്ച ഒമാനില്‍ നടക്കേണ്ട ആറാംഘട്ട ചർച്ചയില്‍ നിന്ന് ഇറാൻ പിൻമാറിയത്. ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. നൂറോളം ഡ്രോണുകളാണ് വിക്ഷേപിച്ചത്. ആക്രമണ പ്രത്യാക്രമണങ്ങള്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളെ ആക്രമണം ബാധിച്ചു. ഇസ്രയേലിന്റെ ആക്രമണത്തില്‍ അറബ് രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ മരിച്ചതായി ഇറാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. 320 പേർക്ക് പരിക്കേറ്റതായും ഇറാൻ അംബാസഡർ ഔദ്യോഗികമായി ഐക്യരാഷ്ട്രസഭയെ അറിയിച്ചു. തലസ്ഥാന നഗരമായ ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും ആണവ റിയാക്ടറുകളിലും ഉൾപ്പെടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേർ മരിച്ചത്. സൈനിക മേധാവികളും ശാസ്ത്രജ്ഞന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു.