ഖത്തർ സിറ്റി: ഇറാന്‍റെ ഖത്തർ ആക്രമണത്തെത്തുടർന്ന് താറുമാറായി വ്യോമഗതാഗതം. ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടക്കുകയും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ മിഡിൽഈസ്റ്റിലേക്കുള്ള സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് വിമാന കമ്പനികൾ അറിയിക്കുന്നത്. രാത്രിയും പുലർച്ചെയുമായി 8 വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസ് നിർത്തിവച്ചത്. നിരവധി യാത്രക്കാരാണ് വിമാനസർവീസുകൾ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായത്.
ഇറാന്റെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഖത്തർ വ്യോമപാത തുറന്നതോടെ വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. കുവൈത്ത് ഉൾപ്പടെ മറ്റ് ഗൾഫ് രാജ്യങ്ങളിലും വ്യോമപാതകൾ തുറന്നു. ഖത്തർ എയർവേസ് ഉൾപ്പടെ സർവ്വീസുകൾ പുനരാരംഭിച്ചു.. തിരുവനന്തപുരം-ദുബൈ എമിറേറ്റ്സ് വിമാനവും തിരുവനന്തപുരം-അബുദബി ഇത്തിഹാദും തിരുവനന്തപുരം-ഷാർജ എയർ അറേബ്യയും പതിവ് സർവീസ് നടത്തി. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മസ്കറ്റ്, ഷാർജ, അബുദാബി, ദമ്മാം, ദുബായ് സര്‍വീസുകള്‍, ഖത്തർ എയർവേയ്‌സിന്‍റെ ദോഹയിലേക്കുള്ള വിമാനം, കുവൈത്ത് എയർവേയ്‌സിന്‍റെ കുവൈറ്റിലേക്കുള്ള സര്‍വീസ്, ഇൻഡിഗോയുടെ ഷാർജയിലേക്കുള്ള വിമാനവും ഇന്ന് രാവിലെ റദ്ദാക്കി.
ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടക്കുകയും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ മിഡിൽഈസ്റ്റിലേക്കുള്ള സർവീസുകൾ താല്‍ക്കാലികമായി നിർത്തിയതും ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കേരളത്തിലെ നിരവധി യാത്രക്കാരെയാണ് വലച്ചത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് വിമാന കമ്പനികൾ അറിയിക്കുന്നത്. രാത്രിയും പുലർച്ചെയുമായി 8 വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസ് നിർത്തിവച്ചത്. രാത്രി 10 മണിക്ക് പുറപ്പെട്ട തിരുവനന്തപുരം – ബഹറിൻ ഗൾഫ് എയർ വിമാനം വിമാനത്താവളത്തിലേക്ക് തിരിച്ചു വിളിച്ചു. കൊച്ചിയിൽ നിന്നും ദോഹയിലേക്ക് 6.53 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനവും വഴിതിരിച്ചു വിട്ടു. ഈ വിമാനം മസ്കറ്റിൽ ലാൻ്റിംഗ് നടത്തി.