ഇന്ത്യയ്ക്കും യുഎഇക്കുമിടയില്‍ ആണവ സഹകരണത്തിന് കരാർ. ആണവോർജ്ജ പ്ലാന്റുകളുടെ പ്രവർത്തനത്തിന് പരസ്പരം സഹായിക്കാനാണ് തീരുമാനം. ഇതുള്‍പ്പടെ അഞ്ചു കരാറുകളില്‍ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മൊഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്റെ സന്ദർശനവേളയില്‍ രണ്ടു രാജ്യങ്ങളും ഒപ്പുവച്ചു.
ഇന്ത്യയുടെ പെട്രോളിയം കരുതല്‍ ശേഖരത്തില്‍ പങ്കാളിത്തം വർധിപ്പിക്കുന്നതിനും അബുദാബി ഓണ്‍ഷോർ ബ്ലോക്ക് 1 ല്‍ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരുന്നതിനും ഗുജറാത്തില്‍ ഫുഡ് പാർക്ക് വികസിപ്പിക്കാനും ഇരുരാജ്യവും കൈകോർക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശൈഖ് ഖാലിദും ഹൈദരാബാദ് ഹൗസില്‍ നടത്തിയ ചർച്ചയില്‍ തന്ത്രപ്രധാന സഹകരണം ശക്തമാക്കാൻ ധാരണയായി.
ഇന്ത്യ യുഎഇയില്‍ നിന്ന് കൂടുതല്‍ പ്രകൃതി വാതകവും ക്രൂഡ് ഓയിലും വാങ്ങും. ഇതിനുള്ള ദീർഘകാല കരാറുകളിലും രണ്ടു രാജ്യങ്ങളും ഒപ്പിട്ടു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും അബുദാബി കിരീടാവകാശി കണ്ടു. മോദിയും ഷെയ്ഖ് ഖാലിദും ബഹുമുഖ ബന്ധങ്ങളെക്കുറിച്ചും “പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിലേക്ക് സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം വിശാലമാക്കുന്നതിനുള്ള വഴികള്‍” ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാള്‍ എക്സില്‍ പറഞ്ഞു.
അബുദാബി നാഷണല്‍ ഓയില്‍ കമ്ബനിയും (ADNOC) ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ ലിമിറ്റഡും തമ്മിലുള്ള എല്‍എൻജി വിതരണത്തിനുള്ള 15 വർഷത്തെ കരാർ, ADNOC യുടെ ലോവർ-കാർബണ്‍ റുവൈസ് വാതക പദ്ധതിയില്‍ നിന്ന് പ്രതിവർഷം ഒരു ദശലക്ഷം മെട്രിക് ടണ്‍ (MMTPA) വിതരണം ചെയ്യാൻ വിഭാവനം ചെയ്യുന്നു. ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഒരു വർഷത്തിനിടെ ഇന്ത്യ ഒപ്പുവെക്കുന്ന മൂന്നാമത്തെ കരാറാണിത്.
ഐഒസിഎല്ലും ഗെയ്ലും യഥാക്രമം 1.2 എംഎംടിപിഎ, 0.5 എംഎംടിപിഎ എന്നിവയ്ക്കായി നേരത്തെ ADNOC യുമായി ദീർഘകാല കരാറുകളില്‍ ഒപ്പുവച്ചു. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എൻഎൻപിസിഐഎല്) എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷനും (ഇഎൻഇസി) തമ്മിലുള്ള ധാരണാപത്രം ആണവ നിലയങ്ങളുടെ പ്രവർത്തനത്തിലും പരിപാലനത്തിലും ഇന്ത്യയില്‍ നിന്നുള്ള ആണവ ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉറവിടം, പര്യവേക്ഷണം എന്നിവയില്‍ സഹകരണം വർദ്ധിപ്പിക്കും.



