ദില്ലി: ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍ പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണ. ലാവോസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഇന്ത്യ- ആസിയാന്‍ ഉച്ചകോടിയിലാണ് ധാരണ. ആസിയൻ രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾക്ക് കരാർ പ്രകാരം നൽകുന്ന ഇളവ് പുനഃപരിശോധിക്കുന്നതിനുള്ള ചർച്ച നേരത്തെ തുടങ്ങിയിരുന്നു. 2009 ല്‍ മൻമോഹൻ സിംഗ് സർക്കാർ ഒപ്പു വച്ച ഇന്ത്യ ആസിയൻ കരാർ കേരളത്തിലടക്കം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമാണ് കരാർ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. പാമോലിൻ, തോട്ടം വിളകൾ എന്നിവയ്ക്ക് ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതിന് എതിരെയായിരുന്നു പ്രതിഷേധം ഉയർന്നത്. എല്ലാ രാജ്യങ്ങൾക്കും ഗുണകരമാകുന്ന തരത്തിൽ കരാർ പുനഃപരിശോധിക്കുമെന്ന് ഉച്ചകോടിക്കു ശേഷം പുറത്തു വന്ന സംയുക്ത പ്രസ്താവന പറയുന്നു.
ലാവോസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലാവോസ് ആഭ്യന്തര മന്ത്രി വിലയ്വോംഗ് ബുദ്ധഖയാണ് സ്വീകരിച്ചത്. ലാവോസിന്റെ ഗാർഡ് ഓഫ് ഓണറും മോദി സ്വീകരിച്ചു. ലാവോസിലെ തനത് രാമായണ കഥ പറയുന്ന പ്രത്യേക ഷോയും പ്രധാനമന്ത്രി വീക്ഷിച്ചു. രാമായണം അവതരണത്തിന്റെ ലാവോസ് ആവിഷ്കാരമായ ‘ഫ്രലക് ഫ്രലം’ ആണ് മോദി കണ്ടത്. ഇതിലെ കലാകാരന്മാരടക്കമുള്ളവരുമായി മോദി സംവദിക്കുകയും ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാന്റെയും നൂറ്റാണ്ടാണെന്നും ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം നരേന്ദ്ര മോദി മടങ്ങും.



