മലയിൻകീഴ് : അര നൂറ്റാണ്ടായി കാട്ടാക്കടയിൽ നിന്നും മൂഴിയാറിലേക്ക് സർവീസ് നടത്തുന്ന ആനവണ്ടിക്ക് മലയിൻകീഴ് ഗ്രാമപഞ്ചായത്ത് ആദരവ് നൽകി. ചൊവ്വാഴ്ച വെളുപ്പിന് അഞ്ചുമണിക്ക് മലയിൻകീഴ് ജംഗ്ഷനിൽ വ്യത്യസ്തമായ ചടങ്ങിന് വേദിയായി. അര നൂറ്റാണ്ട് മുമ്പ് പത്തനംതിട്ട മൂഴിയാർ ഡാമിന്റെ നിർമ്മാണ ജോലികൾക്ക് വേണ്ടി തൊഴിലാളികളെ എത്തിക്കുന്നതിനായി ആരംഭിച്ചതാണ് മൂഴിയാർ ഫാസ്റ്റ് പാസഞ്ചർ ബസ്.
അന്ന് തൊട്ട് ഇന്നോളം മുടക്കമില്ലാതെ സേവനം നടത്തുകയാണ് കാട്ടാക്കട ഡിപ്പോയിൽ നിന്നുള്ള ഈ ആനവണ്ടി.
കാട്ടാക്കട എ.റ്റി.ഒ ഗോപകുമാർ, ജനറൽ സി.ഐ എം.രഞ്ജിത്ത്, ഡ്രൈവർ ടി.എം. ഷാജി, കണ്ടക്ടർ വി. വിഷ്ണു, യൂണിയൻ പ്രതിനിധി ഡ്രൈവർ ഷൂജ, ബി.ടി.സി കോഡിനേറ്റർ ജി.പി.ഗോപേഷ് കുമാർ എന്നിവരെ ആദരിക്കുകയും ബസ്സിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും ഐ.ബി.സതീഷ് എം. എൽ. എ പുതിയ യൂണിഫോം നൽകുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി, വൈസ് പ്രസിഡന്റ് എസ്. സുരേഷ് ബാബു, ക്ഷേമകാര്യ അധ്യക്ഷൻ കെ. വാസുദേവൻ നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് അംഗങ്ങൾ, സാംസ്കാരിക സംഘടന പ്രവർത്തകർ എന്നിവരും സ്വീകരണ പരിപാടിയിൽ പങ്കാളികളായി. ചടങ്ങുകൾക്ക് ശേഷം മൂഴിയാർ ബസ്സിൽ മലയിൻകീഴിൽ നിന്നും മൂഴിയാറിലേക്ക് ആരംഭിച്ച ഉല്ലാസയാത്രയ്ക്ക് ഐ.ബി. സതീഷ് എം.എൽ.എ ഡബിൾ നൽകി.



