ഹരിയാന: വിവാഹം കഴിയുന്നതോടെ സ്ത്രീകളിൽ പലരും അതുവരെ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ച് വീടിനുള്ളിൽ ഒതുങ്ങിപ്പോവാറുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞ് അമ്മയായ ശേഷം പഠിച്ച് ഐഎഎസ് ഓഫീസറായ പുഷ്പലത യാദവിന്‍റെ ജീവിതം ഏവരെയും പ്രചോദിപ്പിക്കുന്നതാണ്. വിജയിച്ച എല്ലാ പുരുഷന്‍മാരുടെയും പിന്നിലൊരു സ്ത്രീയുണ്ട് എന്ന് പറയുന്നതു പോലെ വിജയിച്ച പുഷ്പലതയ്ക്ക് പിന്നിലൊരു പുരുഷനുണ്ടായിരുന്നു.
ഹരിയാനയിലെ രേവാരി ജില്ലയിലെ ഖുഷ്ബുര എന്ന ഗ്രാമമാണ് പുഷ്പലതയുടെ സ്വദേശം. ഗ്രാമത്തിൽ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബിഎസ്‌സി പൂർത്തിയാക്കി, തുടർന്ന് എംബിഎ പാസ്സായി. 2011-ൽ വിവാഹിതയായ പുഷ്പലത ഹരിയാനയിലെ മനേസറിൽ താമസമാക്കി. വിവാഹത്തിന് മുമ്പ്, രണ്ട് വർഷം സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്നു, പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിൽ അസിസ്റ്റന്റ് മാനേജരായി. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് പുഷ്പലത സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയത്, അപ്പോഴേക്കും അവർക്കൊരു കുഞ്ഞും പിറന്നു.
ജോലിയും വീട്ടുകാര്യങ്ങളും കുഞ്ഞിനെ പരിപാലിക്കലും അതിനിടയിൽ സമയം കണ്ടെത്തിയുള്ള പഠിത്തവുമൊന്നും എളുപ്പമായിരുന്നില്ല. തുടർന്ന് ജോലി രാജി വച്ച് മുഴുവൻ സമയവും പഠനത്തിൽ കേന്ദ്രീകരിച്ചു. ഭർത്താവും കുടുംബവും നല്ല പിന്തുണ നൽകി, എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് മണിക്കൂറുകളോളം പഠിച്ചു. പുഷ്പലത യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നപ്പോൾ ഭർത്താവാണ് മകന്‍റെ കാര്യങ്ങൾ നോക്കിയത്. സ്വപ്നങ്ങൾക്ക് പിന്നാലെ പോവാൻ ഭർത്താവ് പിന്തുണയും പ്രോത്സാഹനവും നൽകി. ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെ പിന്തുണയും വിലമതിക്കാനാവാത്തതായിരുന്നു എന്ന് പുഷ്പലത തന്നെ പറഞ്ഞിട്ടുണ്ട്



