വാഷിങ്ടൺ : അമേരിക്കൻ വിമാനവാഹിനി കപ്പൽ ഹാരി എസ് ടൂമാനിൽനിന്ന് പോർവിമാനം ചെങ്കടലിൽ പതിച്ചു. അപകടത്തിൽ നാവികസേന ഉദ്യോഗസ്ഥന് പരിക്കേറ്റു. എഴ് കോടി ഡോളർ വിലവരുന്ന എഫ്–എ18ഇ സൂപ്പർ ഹോർണറ്റ് യുദ്ധവിമാനമാണ് കപ്പലിന്റെ ഉപരിതലത്തിൽനിന്ന് തെന്നിനീങ്ങി കടലിൽ പതിച്ചത്. വിമാനം കടലിൽ മുങ്ങിപ്പോയെന്ന് യുഎസ് നാവികസേന അറിയിച്ചു. അതിനകം പുറത്തുചാടിയ പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. യെമനിലെ ഹൂതികളെ നേരിടാനാണ് ഈ വിമാനവാഹിനി കപ്പലിൽ ചെങ്കടലിൽ നിലയുറപ്പിച്ചിട്ടുള്ളത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് നാവികസേന വക്താവ് പറഞ്ഞു. ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന എഫ്–എ18ഇ സൂപ്പർ ഹോർണറ്റ് വിമാനത്തിൽ പൈലറ്റിന് മാത്രമാണ് സീറ്റുള്ളത്. 1092 അടി നീളവും 257 അടി വീതിയുമുള്ള യുഎസ്എസ് ഹാരി എസ് ട്രൂമാൻ 90 യുദ്ധവിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ള കപ്പലാണ്.



