വയനാട്: അമരക്കുനിയിൽ നാടിനെ വിറപ്പിച്ച കടുവയെ ഇതുവരെ പിടികൂടാനായില്ല. ഇന്നലെ രാത്രി മുഴുവൻ നടത്തിയ തെരച്ചിലും വിഫലമായി. അതിനിടെ കടുവ വീണ്ടും ഒരു ആടിനെ കൂടി കൊന്നു. നിലവിൽ കടുവ കൊന്ന ആടുകളുടെ എണ്ണം 5 ആയി. ഇന്നലെ തൂപ്രയിൽ ചന്ദ്രന്റെ ആടിനെയാണ് പിടിച്ചത്. രാത്രിയുടനീളം കടുവയ്ക്ക് പിറകെ RRT യും വെറ്ററിനറി ടീമും തെരച്ചിൽ നടത്തിയിരുന്നു. ആടിനെ കൊന്നത് പിന്നാലെ 2 തവണ കൂടി കടുവ വന്നു എന്ന് ആടിന്റെ ഉടമ ചന്ദ്രൻ പറഞ്ഞു. പുലർച്ചെ 4 മണിക്കാണ് വീണ്ടും കടുവ വന്നത്. ആടിനെ വലിക്കാൻ നോക്കിയെങ്കിലും ജഡം കെട്ടി ഇട്ടതിനാൽ കടുവയ്ക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും ചന്ദ്രന്‍ പറഞ്ഞു. മടങ്ങിയ കടുവ 10 മിനിറ്റിന് ശേഷം വീണ്ടും വന്നു. മയക്കുവെടിക്ക് ഒരുങ്ങുമ്പോൾ കടുവ മടങ്ങി എന്നും ചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
വനംവകുപ്പ് കടുവയെ പിടികൂടാനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീണ്ടും ആടിനെ പിടിച്ചത്. പുല്‍പ്പള്ളി ഊട്ടിക്കവലയില്‍ ഇന്നലെ രാവിലെ കൊന്ന ആടിന്റെ ജഡം വച്ച കൂടിനടുത്ത് കടുവ എത്തിയിരുന്നു. ആര്‍ആര്‍ടി സംഘം കടുവയെ വളഞ്ഞെങ്കിലും വഴിമാറിപ്പോയി. പ്രദേശത്ത് തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ട്. നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് വനം വകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.



