നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അപൂർവ ഇനം വിദേശ പക്ഷികളെ കൊച്ചി എയർ കസ്റ്റംസ് ആണ് പിടികൂടിയത്. ഇവയെ തായ് എയർവേയ്സിൽ തിരിച്ചയച്ചു.
തായ്ലാൻറിലെ അനിമൽ ക്വാറൻ റൈൻ അതോറിറ്റീസ് അധികൃതർ പക്ഷികളെ ഏറ്റുവാങ്ങി. തിരിച്ച് അയക്കുന്നതിന് മുൻപ് കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി. തിരിച്ചുള്ള യാത്ര വരെ പക്ഷികളെ വനംവകുപ്പിലെ വിദഗ്ധർ നിർദേശിച്ചതു പോലെ പക്ഷികളുടെ അവിടുത്തെ ആവാസ വ്യവസ്ഥകൾക്ക് അനുസൃതമായി ആഹാരവും മറ്റു കാര്യങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകി അവയെ പരിപാലിച്ചു. പിന്നീട് വനം വകുപ്പധികൃതർ വിശദമായി പരിശോധിച്ച് ആരോഗ്യ സ്ഥിതി ഉറപ്പുവരുത്തുകയും ചെയ്തു. വായു കടക്കാവുന്ന രീതിയിൽ പാക്ക് ചെയ്താണ് അയച്ചത്. പക്ഷികളെ കടത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ ബിന്ദുമോൾ, ശരത് എന്നിവരെ കോടതിയിൽ ഹാജരാക്കി. ഈ മാസം 17വരെ റിമാൻറ് ചെയ്തു. ഇത്തരത്തിൽ ഇനി പക്ഷിക്കടത്ത് ആവർത്തിക്കാതിരിക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.



