ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ പുതുക്കലാണ് പെസഹ. തന്റെ 12 ശിഷ്യന്മാരുടെ കാൽ കഴുകി അവർക്കൊപ്പം കഴിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ദിനം കൂടിയാണ് പെസഹാ ദിനമായി ആചരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷ നടക്കും. അന്ത്യഅത്താഴത്തിന്റെ സ്മരണയിൽ ക്രൈസ്തവർ വീടുകളിൽ വൈകിട്ട് പെസഹാ അപ്പം മുറിക്കും.
ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ചയാണ് ക്രൈസ്‌തവ വിശ്വാസികൾ പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നത്. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു. പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന കുരുത്തോല കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് “പെസഹ പാലിൽ” മുക്കി കുടുംബത്തിലെ എല്ലാവർക്കുമായി നൽകും.