കൊച്ചി: പാതയോരങ്ങളില്‍ അനധികൃത ഫ്ലക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും സ്‌ഥാപിക്കുന്നതില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംസ്‌ഥാനം നന്നാവില്ല, പുതിയ കേരളമെന്നല്ല, പഴയ കേരളമെന്നു തന്നെ പറയണമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. രാഷ്‌ട്രീയമായി ശക്‌തരാകുന്നവര്‍ക്കു നിയമം ബാധകമാകാത്ത സാഹചര്യമാണുള്ളതെന്നും രാഷ്‌ട്രീയ പിന്തുണയുണ്ടെങ്കില്‍ എന്തുമാകാമെന്ന സാഹചര്യമാണെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.
എറണാകുളം മാധവാ ഫാര്‍മസി ജങ്‌ഷനില്‍ കോണ്‍ഗ്രസ് വച്ച ഫ്ലക്‌സ് ബോര്‍ഡിന് 5,000 പിഴ ഇൗടാക്കി നോട്ടീസ് അയച്ചെന്നു കോര്‍പ്പറേഷന്‍ മറുപടി നല്‍കി. എന്നാല്‍, സര്‍ക്കാരിന്റെ പൊതു സമ്പര്‍ക്ക വകുപ്പ് പോലും മന്ത്രിമാരുടെ പേരില്‍ ഫ്ലക്‌സ് ബോര്‍ഡ് വയ്‌ക്കുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടും അനധികൃത ബോര്‍ഡുകള്‍ക്ക് കുറവുണ്ടാകുന്നില്ല. ആയിരക്കണക്കിന് അനധികൃത ബോര്‍ഡുകള്‍ ഇപ്പോഴുമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ ഒരാള്‍ കുഴിയില്‍ വീണ് മരിച്ചത് അറിഞ്ഞില്ലേയെന്നും കോടതി ചോദിച്ചു. ആരാണിതിനു മറുപടി നല്‍കുക. ജില്ലാ കലക്‌ടറടക്കം ആരും ഇതൊന്നും കാര്യമാക്കിയില്ലേ. നൂറുകണക്കിനാളുകള്‍ ദിനംപ്രതി റോഡിലെ കുഴിയില്‍ വീഴുന്നുവെന്നും കോടതി നിരീക്ഷിച്ചു.
അപകടത്തെക്കുറിച്ചു ദേശീയപാത അതോറിറ്റിയോടു ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്‌തു. വിഷയം അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും.



