കോട്ടയം: കഥാകൃത്തും കവിയും നിരൂപകയുമായ രമണി അമ്മാളിൻ്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. കഥാസമാഹാരമായ ‘മാനസ ‘ ജസ്റ്റീസ് പഞ്ചാപകേശനിൽ നിന്ന് ആദരണിയനായ ശില്പി കാനായി കുഞ്ഞിരാമൻ മാഷും ലേഖനസമാഹാരം ‘സാഹിതിവിചിന്തനം കോട്ടയംപബ്ലിക് ലൈബ്രറി പ്രസിഡൻ്റ് എബ്രാഹം ഇട്ടിച്ചെറിയനിൽ നിന്നും കഥാകാരിയും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവുമായ സിജിത അനിലും ഏറ്റുവാങ്ങി. സാഹിത്യകാരൻ അനിൽ കോനാട്ട് പുസ്തകപരിചയം നടത്തി. ജേർണലിസ്റ്റ് ആൻസി സാജൻ, കവി സിജു ദേവയാനി, മ്യൂസിക് വേവ്സ് ഡയറക്ടർ റാണി വിനോദ് എന്നിവർ പ്രസംഗിച്ചു.
സാഹിതി വിചിന്തനം എന്ന ലേഖനസമാഹാരം, അതിന്റെ പേരിൽ തന്നെ സൂചിപ്പിക്കുന്നതുപോലെ സാഹിത്യത്തെയും ജീവിതത്തെയും സമൂഹത്തെയും ആഴത്തിൽ ചിന്തിപ്പിക്കാനും വിശകലനം ചെയ്യാനും പ്രേരിപ്പിക്കുന്ന വ്യത്യസ്ത വിഷയങ്ങളടങ്ങിയ ചിന്തകളുടെ സമന്വയമാണ്. ഇതിലടങ്ങിയിരിക്കുന്ന ഓരോ ലേഖനങ്ങൾക്കും പുസ്തകപരിചയങ്ങൾക്കും അവ പ്രതിനിധാനം ചെയ്യുന്ന വിഷയത്തിന് അനുയോജ്യമായ ഭാഷയും, ശൈലിയും ഉപയോഗിച്ചിരിക്കുന്നു. ലേഖനങ്ങളുടെ ശൈലി കടുകട്ടിയായ വാക്കുകളോ സങ്കീർണ്ണമായ നിരൂപണ ശൈലിയോ ഉപയോഗിക്കാതെ വ്യക്തമായും പ്രസന്നമായും എഴുതപ്പെട്ടിരിക്കുന്നു, എന്നാൽ ഓരോന്നും അതിന്റെ ആശയത്തിൽ ആഴമേറിയതും ഗൗരവതരവുമാണ്. സാഹിതി വിചിന്തനം വൈജ്ഞാനിക ഗ്രന്ഥമെന്ന നിലയിൽ, വിദ്യാർഥികൾക്കും ചിന്തകർക്കും സാഹിത്യത്തിൽ ആഴമുള്ള അറിവിനായി തിരയുന്നവർക്കും, ഏറ്റവും അനുയോജ്യമാണ്. ഏതു വിഷയത്തെയും വ്യക്തമായി അവതരിപ്പിക്കുന്ന ആവിഷ്കാരമികവ് രമണി അമ്മാളുവിൻ്റെ പ്രത്യേക്തയാണ്.
സാഹിത്യലോകത്ത് കൃതികളെ നിരൂപണാത്മകമായി വിലയിരുത്താൻ സാഹിതിവിചിന്തനം പാതയൊരുക്കുന്നു. അക്ഷര സ്ത്രീയാണ് രമണി അമ്മാളുവിൻ്റെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്.



