ഹരിയാന: ഹരിയാനയിൽ വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്തെ 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 1031 സ്ഥാനാർത്ഥികളാണ് മത്സരംരംഗത്തുള്ളത്. ഒരു മാസം നീണ്ട ആവേശകരമായ പ്രചരണം പൂർത്തിയാക്കിയാണ് ഹരിയാന ജനവിധി എഴുതുന്നത്. ഒക്ടോബര്‍ 8നാണ് വോട്ടെണ്ണൽ. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഹരിയാന, ജമ്മു-കശ്മീർ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ പുറത്തുവരും. 90 സീറ്റുകൾ ഉള്ള ഹരിയാനയിൽ 2.03 കോടിവോട്ടർമാരാണ് ഉള്ളത്. 20,632 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉടനീളം വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണത്തിനായിരുന്നു സംസ്ഥാനം സാക്ഷ്യംവഹിച്ചത്. പത്ത് വര്‍ഷമായി ഭരണത്തിലിരിക്കുന്ന ബിജെപി മൂന്നാമൂഴം തേടുമ്പോള്‍ ഒരു പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ചുപിടിക്കാണ് കോണ്‍ഗ്രസ് ശ്രമം. ജാട്ട് ഇതര വോട്ടുകൾ ലക്ഷ്യം വച്ച് ബിജെപി പ്രചാരണം നടത്തിയപ്പോൾ, സർക്കാരിന്‍റെ കർഷക വിരുദ്ധ നടപടികൾ, ഗുസ്തി താരങ്ങളുടെ പ്രതിഷേധം,അഗ്നിവീർ വിഷയങ്ങൾ തുടങ്ങിയവ ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് വോട്ട് തേടിയത്.നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കുന്ന ആം ആദ്മി പാർട്ടിയും കഴിഞ്ഞ തവണ 10 സീറ്റുകൾ നേടിയ ജെജപിയും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ കോൺഗ്രസിനും ബിജെപിക്കും ഒരേപോലെ വിമത ഭീഷണിയുമുണ്ട്. രണ്ടു പാർട്ടികളിലുമായി ഏകദേശം 69 ഓളം വിമതരാണ് മത്സര രംഗത്ത്. തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.