മാഡ്രിഡ്: സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 മരണം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. അഡാമുസ് നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിൻ അടുത്ത ട്രാക്കിലൂടെ വരികയായിരുന്ന ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. മാഡ്രിഡിൽ നിന്നും ഹുൽവയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് എതിർ ട്രാക്കിൽ വന്നിരുന്നത്. ദുരന്തത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനുശോചനം അറിയിച്ചു. 30ഓളം പേരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടുരുന്നതെന്ന് സ്പെയിൻ ട്രാൻസ്പോർട്ട് മിനിസ്റ്റർ ഓസ്കാർ പുവന്റെ അറിയിച്ചു. അപകടം അസാധാരണമെന്നും ഇതിന്റെ കാരണമെന്തെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സ്പെയിൻ ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു. അപകടത്തിൽ 73 പേർക്ക് പരിക്കേറ്റുവെന്ന് അധികൃതർ അറിയിച്ചു.മാലേഗയിൽ നിന്ന് പ്രാദേശിക സമയം 18.40ന് ട്രെയിൻ പുറപ്പെട്ട് 10 മിനിറ്റിനകമാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് മാഡ്രിഡിൽ നിന്ന് അൻഡാലുസിയയിലേക്കുള്ള ട്രെയിൻ സർവീസ് നിർത്തിവെച്ചു. അപകടത്തെ തുടർന്ന് സ്പാനിഷ് റെഡ് ക്രോസും എമർജൻസി ടീമിനേയും പ്രദേശത്ത് വിന്യസിച്ചിരുന്നു.



