Tuesday, March 24, 2026
No menu items!
Homeവാർത്തകൾസെറിബ്രൽ പാൾസി കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയ കുട്ടികൾ...

സെറിബ്രൽ പാൾസി കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയ കുട്ടികൾ വിസ ലഭിക്കാതെ പ്രതിസന്ധിയിൽ

ആലപ്പുഴ: പരിമിതികളെ അതിജീവിച്ച് വളരാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങളെ മനുഷ്യർ തോൽപ്പിക്കുമോ? എന്ന് ഇന്നറിയാം. കഴിഞ്ഞ രണ്ട് മാസങ്ങളായി വെയിലത്തും മഴയത്തും കഠിന പരിശീലനം നടത്തുകയായിരുന്നു അഞ്ച് മലയാളി പെൺകുട്ടികൾ. ഇംഗ്ളണ്ടിൽ നടക്കുന്ന സെറിബ്രൽ പാൾസി കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയവരാണിവർ.

സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ള ഇവരുടെ മാതാപിതാക്കളും, പരിശീലിപ്പിച്ച സെറിബ്രൽ പാൾസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയും കഷ്ടപ്പെട്ട് പണമുണ്ടാക്കി വിമാന ടിക്കറ്റ് ഉറപ്പാക്കി. പക്ഷെ വിസ ഇതുവരെ കിട്ടിയിട്ടില്ല. മത്സരം ഔദ്യോഗികമായി തുടങ്ങുന്നത് ഇന്നാണ്. ഇവരുടെ ആദ്യ മത്സരം ബുധനാഴ്ചയും.
ആലപ്പുഴയിൽ നിന്നുള്ള റിയ കോശി, തിരുവനന്തപുരത്ത് നിന്നുള്ള ആര്യ എസ്. നയൻ, കോഴിക്കോട് നിന്നുള്ള നിയാ ഫാത്തിമ, അവന്തിക വിനോദ്, വ്രജസൂര്യ എന്നവരാണ് രാജ്യത്തെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട കൊച്ചു മിടുക്കികൾ. ആലപ്പുഴ ആസ്ഥാനമായുള്ള അസോസിയേഷൻ കഴിഞ്ഞ രണ്ടു മാസങ്ങളിൽ ഇവർക്ക് പരിശീലനം നൽകി. സെറിബ്രൽ പാൾസി ബാധിതരായ കുട്ടികൾക്ക് കായിക പരിശീലനം നൽകി അവരെ കൂടുതൽ മിടുക്കരാക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണത്.

യാത്ര മുടങ്ങിയാൽ കുട്ടികൾ തകർന്ന് പോകുമെന്ന് പറയുന്നു അവരുടെ കോച്ചും അസോസിയേഷന്റെ സെക്രട്ടറിയുമായ ഗിരിജ എസ്. മധു. “അത്രക്ക് കഷ്ടപ്പെട്ടാണ് ഈ കുഞ്ഞുങ്ങൾ പരിശീലനം പൂർത്തിയാക്കിയത്. രണ്ടു മാസത്തെ പരിശീലന ക്യാമ്പായിരുന്നു. ആദ്യമായാണ് ഇവർ വീടുകളിൽ നിന്ന് ഇത്രയും കാലം മാറി നിന്നത്. ജീവിതത്തിൽ ആദ്യമായി കിട്ടിയൊരു സുവർണാവസരത്തിനായി കഠിന പ്രയത്നം ചെയ്യുകയായിരുന്നു,” ഗിരിജ പറയുന്നു.

“അവർ അത്രയും ആശിച്ചതാണ്. സ്‌കൂളുകളിൽ അവർക്കായി യാത്രയയപ്പ് യോഗങ്ങൾ വരെ നടന്നു. നാട്ടുകാരും സ്‌കൂളുകളും സന്തോഷത്താൽ ഫ്‌ളക്‌സ് ബോർഡുകളും വെച്ചു. ഒടുവിൽ, അവസാന നിമിഷം ഈ യാത്ര മുടങ്ങിയാൽ അവർ മാനസികമായി തളർന്നുപോകും. ഞാൻ ഈ പ്രസ്ഥാനം തുടങ്ങിയത് തന്നെ അവരെ മാനസികവും ശാരീരികവുമായി കരുത്തരാക്കാനാണ്,” ഗിരിജ പറഞ്ഞു.

യുകെ. എംബസിയുടെ കൊച്ചിയിലെ വിസ ആപ്ലിക്കേഷൻ സെന്ററിലാണ് കുട്ടികൾ അവരുടെ വിസയ്ക്കുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ചയെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു അവർ. ശനിയാഴ്ചയാണ് ഇംഗ്ളണ്ടിലെ ലഫ്ബറോയിൽ ഇവന്റ് തുടങ്ങുന്നത്

എല്ലാ രാജ്യങ്ങളുടെയും ടീമുകൾ ശനിയാഴ്ച അവിടെ എത്തണം എന്നായിരുന്നു അറിയിപ്പ്. പക്ഷെ കേരളത്തിലെ കുട്ടികളുടെ പ്രശ്‌നം അറിഞ്ഞപ്പോൾ സംഘാടകർ ഏറ്റവും അനുഭാവപൂർണമായ നിലപാടാണെടുത്തത്. ചൊവ്വാഴ്ചയെങ്കിലും എത്താനാണ് ഒടുവിൽ കിട്ടിയ നിർദ്ദേശം.

ശനിയാഴ്ച എന്തെങ്കിലും അത്ഭുതം സംഭവിക്കും എന്ന പ്രതീക്ഷയിലാണ് കുട്ടികളും ഗിരിജയും. അഭ്യുദയകാംക്ഷികൾ അറിയിച്ചതിനെ തുടർന്ന് പ്രമുഖരായ ചിലർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ആലപ്പുഴ എം.പി. കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം എന്നിവർ വിവരമറിഞ്ഞ് ഗിരിജയെ അങ്ങോട്ട് വിളിച്ച് സംസാരിച്ചു, അവർക്ക് പറ്റാവുന്നത് ചെയ്യാമെന്ന് പറഞ്ഞു. അവരൊക്കെ ശ്രമിക്കുകയാണ്… എങ്ങിനെയെങ്കിലും ആ കുഞ്ഞുങ്ങളുടെ സ്വപ്നം സഫലമാക്കാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments