ന്യൂഡൽഹി: സിബിസിഐ (കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ)യുടെ ആസ്ഥാനത്ത് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിബിസിഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ വിവിധ കത്തോലിക്ക സഭകളുടെ പ്രമുഖരടക്കം മൂന്നോറോളം പേരാണ് പങ്കെടുത്തത്. ആഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രിക്ക് ബിഷപ്പുമാർ നന്ദിയും അറിയിച്ചു. കർദിനാൾമാർ, ബിഷപ്പുമാർ, സഭയിലെ പ്രമുഖ സാധാരണ നേതാക്കൾ എന്നിവരുൾപ്പെടെ ക്രിസ്ത്യൻ സമൂഹത്തിലെ പ്രധാന നേതാക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഇത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.
തൃശൂർ ആർച്ച് ബിഷപ്പും സിബിസിഐ പ്രസിഡൻ്റുമായ റവ. മാർ ആൻഡ്രൂസ് താഴത്ത് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തതിന് പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു. ‘ഒരു ഇന്ത്യൻ പ്രധാനമന്ത്രി കത്തോലിക്കാ സഭയുടെ കേന്ദ്രമായ സിബിസിഐ സെൻ്ററിൽ വരുന്നത് ഇത് ആദ്യമായാണ്. അതിന് ദൈവത്തെ സ്തുതിക്കുകയാണ്. കാരണം പ്രധാനമന്ത്രി വന്നിരിക്കുന്നു… ക്രിസ്ത്യാനികൾക്ക് വേണ്ടി ഞങ്ങൾ ക്രിസ്മസ്, പുതുവത്സരാശംസകൾ നേരുന്നു.’- റവ. മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
സിബിസിഐ സംഘടിപ്പിച്ച മനോഹരമായ ക്രിസ്മസ് പരിപാടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം ന്യൂനപക്ഷ സമുദായങ്ങളോടുള്ള അദ്ദേഹത്തിൻ്റെ ശ്രദ്ധയാണ് കാണിക്കുന്നത്.’- ബോംബെ ആർച്ച് ബിഷപ്പ് ഓസ്വാൾഡ് കർദിനാൾ ഗ്രേഷ്യസ് പറഞ്ഞു. സഭാ നേതാക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്രിസ്തുവിന്റെ സന്ദേശം സ്നേഹവും സാഹോദര്യവുമാണ്. അതിനെ ശക്തിപ്പെടുത്താൻ നമ്മൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിൽ ഭിന്നതയും അക്രമവും ചില ശക്തികൾ നടത്തുന്നത് തന്നെ വേദനിപ്പിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജർമ്മനിയിലെ ക്രിസ്മസ് മാർക്കറ്റിൽ അടക്കം നടന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മോദി സിബിസിഐ ആസ്ഥാനത്ത് സംസാരിച്ചത്. പുതിയ കർദിനാൾ മാർ ജോർജ് കൂവക്കാട്ടിനെ മോദി ചടങ്ങിൽ ആദരിച്ചു. ഇത്തരത്തിലൊരു അംഗീകാരം ഇന്ത്യയിൽ നിന്നൊരാൾക്ക് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും മോദി അറിയിച്ചു. ലോകത്തിലെവിടെയാണെങ്കിലും പൗരന്മാരെ സുരക്ഷിതമായി രാജ്യത്തെത്തിക്കുക എന്നതാണ് ഇന്ത്യയുടെ കടമ. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടന്ന നഴ്സുമാരെയും യുദ്ധബാധിത അഫ്ഗാനിസ്ഥാനില്‍നിന്ന് വൈദികനായ അലക്സിസ് പ്രേം കുമാറിനെ സുരക്ഷിതനായി ഇന്ത്യയിലെത്തിച്ചെതും സംതൃപ്തി നൽകിയ മുഹൂർത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് നയതന്ത്രപരമായ ഉത്തരവാദിത്ത്വം മാത്രമല്ല, കുടുംബാംഗത്തിനെ തിരിച്ചെത്തിക്കുക എന്ന കടമകൂടിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



