തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ സിനിമ നയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി പി രാജീവ്. ഷാജി എൻ കരുണിൻ്റെ നേതൃത്വത്തിൽ ആശയവിനിമയം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സിനിമാലോകത്തെ നിഗൂഢതകൾ മാറ്റാൻ സർക്കാർ ഇടപെടുമെന്നും മലയാള സിനിമയ്ക്ക് ഭൂഷണമല്ലാത്ത പല പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും അതിന്റെ അടിവേര് അറുക്കാനുള്ള സമരമാണ് സിനിമയിലെ വനിതകൾ നടത്തുന്നതെന്നും പി രാജീവ് പറഞ്ഞു. അതിന് പൂർണ്ണ പിന്തുണ സർക്കാർ നൽകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ നിയമനടപടികൾ സ്വീകരിക്കുന്നതിൽ ചർച്ച നടക്കുന്നു. ആവശ്യമായ പരിശോധനകൾക്ക് ശേഷമാകും തീരുമാനമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.



