Monday, March 23, 2026
No menu items!
Homeവാർത്തകൾവിഴിഞ്ഞം തുറമുഖ കമ്മീഷനിംഗിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍

വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: ആഗോള സമുദ്ര വാണിജ്യഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തി 2025 മെയ് രണ്ടിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്യും.  പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്യുന്നത്. പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായി നഗരത്തില്‍ സുരക്ഷ കർശനമാക്കി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലെല്ലാം പോലീസിനെ വിന്യസിച്ചു. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സമ്പദ് വ്യവസ്ഥയിലെ ഉജ്വലമായ പുതിയ നാൾവഴികളിലേക്കുള്ള സുപ്രധാന തുടക്കമാണിത്.

2015-ൽ കേരള സർക്കാർ അദാനി ഗ്രൂപ്പുമായി പൊതുമേഖല-സ്വകാര്യ പങ്കാളിത്ത മോഡലിൽ (PPP) വിഴിഞ്ഞം തുറമുഖം വികസിപ്പിക്കാൻ കരാർ ഒപ്പുവച്ചു. 2023 ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി ‘ഷെൻ ഹുവ 15 എ’ ചരക്കു കപ്പൽ തീരത്ത് നങ്കൂരമിട്ടതോടെ വിഴിഞ്ഞം തുറമുഖപദ്ധതി യാഥാർഥ്യമാവുന്നതിനു തുടക്കമായി.  ‘ IN TRV 01’ എന്ന അന്താരാഷ്ട്ര ലൊക്കേഷൻ കോഡ് ലഭിച്ച വിഴിഞ്ഞം, ലോകത്തിലെ പ്രധാന കപ്പൽവഴികളിലേക്ക് നേരിട്ട് കയറിയെത്തുന്ന ഇന്ത്യയുടെ സവിശേഷതയുള്ള തുറമുഖം, ആഗോള ലോജിസ്റ്റിക് നേട്ടങ്ങളുടെ പുതിയ വാതിലുകൾ കേരളത്തിന് തുറന്നുകൊടുത്തു. 2024 ജൂലൈ 13-ന് ട്രയൽ റൺ ആരംഭിച്ച വിഴിഞ്ഞം തുറമുഖം, 2024 ഡിസംബർ 3നാണ് വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം  246-ലധികം കണ്ടെയിനർ കപ്പലുകൾ തുറമുഖം കൈകാര്യം ചെയ്തു, കൂടാതെ 5 ലക്ഷം TEUs-ഓളം ചരക്ക് കൈമാറി. ആകെ വരുമാനം 243 കോടി രൂപയാണ് ലഭിച്ചത്.  2025 ഫെബ്രുവരിയിൽ, 15 തെക്കുകിഴക്കൻ ഇന്ത്യൻ തുറമുഖങ്ങളിൽ വിഴിഞ്ഞം തുറമുഖം ഒന്നാം സ്ഥാനം നേടി, 40 കപ്പലുകളിൽ നിന്ന് 78,833 TEUs കൈമാറിയതാണ് ഇതിന് കാരണം. നിലവിൽ വിഴിഞ്ഞം തുറമുഖം ആഭ്യന്തരതലത്തിൽ വിവിധ റെക്കോർഡുകൾ  കൈവരിച്ചു, അതിൽ MSC Claude Girardet (24,116 TEUs) എന്ന ഇന്ത്യയിൽ  എവിടെയും എത്തിക്കാവുന്ന വലിയ  കപ്പൽ, MSC Annaയിൽ നിന്ന് ഏറ്റവുമധികം TEUs (10,330), 16.80 മീറ്റർ ഡ്രാഫ്റ്റ് ഉള്ള MSC Carmelita എന്നീ കപ്പലുകളെ കൈകാര്യം ചെയ്തതു ഉൾപ്പെടുന്നു. 2025 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യയുടെ തെക്കൻ-പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ വിഴിഞ്ഞം ചരക്കു നീക്കത്തിൽ ഒന്നാമത് എത്തിയതാണ് അതിന്റെ കാര്യക്ഷമതയുടെ തെളിവ്. 2025 ഏപ്രിൽ 9-ന് ലോകത്തിലെ ഏറ്റവും വലിയ ഇക്കോ-ഫ്രണ്ട്ലി കണ്ടെയ്‌നർ കപ്പലായ MSC Turkiye വിഴിഞ്ഞത്ത് നങ്കൂരമിട്ടത്, തുറമുഖത്തിന്റെ ആഗോള അംഗീകാരം കൂടുതൽ ഊട്ടിയുറപ്പിച്ചു. സവിശേഷതകൾ  വിഴിഞ്ഞം തുറമുഖം പ്രധാന അന്താരാഷ്ട്ര കപ്പൽവഴികളിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്, അതിനാൽ ഭീമൻ കപ്പലുകൾക്ക്  വഴിമാറ്റ ചെലവ് കുറയുന്നു. വിഴിഞ്ഞത്തിന്‍റെ മാരിടൈം ചരിത്രം 2BCE തുടങ്ങുന്നു. AD 8 മുതൽ 9  നൂറ്റാണ്ടുകളിലെ കോട്ടയുടെ പുരാവസ്തു തെളിവുകൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ദക്ഷിണ കേരള തീരത്തെ ആദ്യകാല തുറമുഖ പട്ടണങ്ങളിൽ ഒന്നാണ്  വിഴിഞ്ഞമെന്നു തെളിയിക്കുന്നതാണ് ഈ തെളിവുകൾ.  തുറമുഖ പ്രദേശത്ത് 18 മുതൽ 20 മീറ്റർ വരെ ആഴമുണ്ട്, അതിനാൽ 24,000 TEU വരെ ശേഷിയുള്ള വലിയ കപ്പലുകൾക്കും ഇത് അനായാസം കൈകാര്യം ചെയ്യാനാകും. ലിറ്ററൽ ഡ്രിഫ്റ്റ് വളരെ കുറവായതിനാൽ, ഡ്രെഡ്‌ജിങ്, പ്രവർത്തന ചെലവ്  കുറയ്ക്കാം. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമിതി അതിനാൽ ഏതു കാലാവസ്ഥയിലും തുറമുഖം പ്രവർത്തന യോഗ്യമാണ്. ഈ തുറമുഖം, റോഡ് (NH 47 -2 കി.മി.), റെയിൽ (12 കി.മി.), എയർപോർട്ട് (തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 15 കി.മി.) എന്നീ മികച്ച കണക്ഷൻ സംവിധാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.  എന്തുകൊണ്ട് വിഴിഞ്ഞം തുറമുഖം  ഇന്ത്യയ്ക്ക് നിലവിൽ ഡീപ് വാട്ടർ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് ഇല്ലാത്തത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്കും വാണിജ്യ പ്രതീക്ഷകൾക്കും ഗൗരവമായ ദൗർബല്യമായി നിലകൊള്ളുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ ചരക്കുകളുടെ ഏകദേശം 75 ശതമാനവും സിംഗപ്പൂർ, കൊളംബോ, സലാല, ദുബായ് തുടങ്ങിയ വിദേശ തുറമുഖങ്ങളിലൂടെയാണ് ട്രാൻസ്ഷിപ്പ്മെന്റ് നടത്തപ്പെടുന്നത്. ഇതുവഴി രാജ്യത്തിന് പ്രതിവർഷം  വലിയ തോതിൽ വിനിമയ നഷ്ടം നേരിടേണ്ടിവരുന്നു, കൂടാതെ കയറ്റുമതി/ഇറക്കുമതി മേഖലയിലെ വ്യാപാരികൾക്ക് ഓരോ കണ്ടെയ്‌നറിനും ഉയർന്ന ചെലവ് വഹിക്കേണ്ടിവരുന്നു.  ഈ സങ്കീർണതകൾക്ക് പരിഹാരമായി, കേരളത്തിലെ വിഴിഞ്ഞം തുറമുഖം ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യങ്ങളോടെ രൂപപ്പെടുത്തി വികസിപ്പിക്കുന്നതിലൂടെയാണ് ഇന്ത്യൻ ചരക്കുകളുടെ ആഗോള ലോജിസ്റ്റിക് ശൃംഖലയിൽ സ്വയംപര്യാപ്തത ഉറപ്പാക്കുന്നത്. യൂറോപ്പ്, ഗൾഫ്, ഫാർ ഈസ്റ്റ് മേഖലയിലേക്കുള്ള പ്രധാന അന്തർദേശീയ കടൽമാർഗങ്ങൾക്ക് സമീപം, 18-20 മീറ്റർ പ്രകൃതിദത്ത ജലആഴം, കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ്, 20,000 TEU ശേഷിയുള്ള കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള സാങ്കേതിക ശേഷി തുടങ്ങിയവയെ അടിസ്ഥാനമാക്കി വിഴിഞ്ഞം ഉയർന്ന അന്താരാഷ്ട്ര നിലവാരമുള്ള ഡീപ് സീ പോർട്ടായി മാറുന്നു. രാജ്യത്തുള്ള ലോജിസ്റ്റിക് ശേഷി ശക്തിപ്പെടുത്തുന്നതിനും, വിദേശ ആശ്രയത്വം കുറയ്ക്കുന്നതിനും, കയറ്റുമതി- ഇറക്കുമതി കൂടുതൽ കാര്യക്ഷമമായി സാദ്ധ്യമാക്കുന്നതിനുമുള്ള നിർണായക കേന്ദ്രമായാണ് വിഴിഞ്ഞം തുറമുഖം വിലയിരുത്തപ്പെടുന്നത്. സാങ്കേതിക മികവ്  ഇന്ത്യയുടെ ആദ്യ സെമി ഓട്ടോമേറ്റഡ് അന്താരാഷ്ട്ര ഡീപ് സീ കണ്ടെയ്നർ പോർട്ടായി വിഴിഞ്ഞം ഉയരുമ്പോൾ, നൂതന സാങ്കേതിക വിദ്യകളിലൂടെ സമുദ്രവാണിജ്യത്തിന്റെ ഭാവി നിർവചിക്കപ്പെടുന്നു.വിഴിഞ്ഞം തുറമുഖം വെറും ബിസിനസ് കണക്ടിവിറ്റി മാത്രമല്ല – അത് രാജ്യത്തിന്റെ സാങ്കേതിക നവീകരണവും സാമൂഹിക പരിവർത്തനവും ഏകോപിപ്പിക്കുന്ന സമഗ്ര സംവിധാനമാണ്. വേഗതയും കാര്യക്ഷമതയും ഉയർത്തുന്ന ഓട്ടോമേഷൻ സൗകര്യങ്ങൾ: വിഴിഞ്ഞം ഇന്ത്യയിലെ ആദ്യ സെമിയോട്ടോമേറ്റഡ് പോർട്ടാണ്. ഷിപ്പ്-ടു-ഷോർ (STS) ക്രെയിനുകൾ റിമോട്ട് ഓപ്പറേഷനിലൂടെയും ഓട്ടോമേറ്റഡ് റബ്ബർ ടയർഡ് ഗ്യാൻട്രി ക്രെയിനുകൾ (ARMG/CRMG) യാർഡുകളിലൂടെയും പ്രവർത്തിപ്പിക്കുന്ന സംവിധാനം കണ്ടെയിനർ കൈമാറ്റത്തെ കൂടുതൽ വേഗത്തിലും സുരക്ഷിതമായും നിർവഹിക്കുന്നു. ഈ സമർത്ഥ സംവിധാനങ്ങൾ, കപ്പലുകളുടെ ടെർമിനൽ  ഇടപെടൽ സമയം (Turnaround Time) കാര്യമായി കുറയ്ക്കുന്നു.

ടെർമിനൽ ഓപ്പറേറ്റിങ് സിസ്റ്റം (TOS)  : തുറമുഖത്തിലെ ഓപ്പറേഷനുകൾ കൃത്യമായി ഏകീകരിക്കുന്നതിനായി ആധുനിക  ടെർമിനൽ ഓപ്പറേറ്റിങ് സിസ്റ്റം (TOS) വിന്യസിച്ചിരിക്കുന്നു. കപ്പലുകളുടെ പ്രവേശനം മുതൽ ലോഡിംഗ്, അൺലോഡിംഗ്, ക്ലിയറൻസ് തുടങ്ങി എല്ലാ ഘടകങ്ങളും ഇന്റലിജന്റ് ഓട്ടോമേഷൻ വഴി നിയന്ത്രിക്കുന്നു. ഇതിലൂടെ പ്രവർത്തനക്ഷമതയും ഡിജിറ്റൽ ലോജിസ്റ്റിക്  പിന്തുണയും വർദ്ധിക്കുന്നു. സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ച്  വനിതാ പങ്കാളിത്തം: പരമ്പരാഗതമായി പുരുഷന്മാർ മാത്രം നിറഞ്ഞിരുന്ന ക്രെയിൻ ഓപ്പറേഷൻ മേഖലയിലേക്ക് മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള സ്ത്രീകളെ പരിശീലിപ്പിച്ച് നിയമിച്ചതോടെ, വിഴിഞ്ഞം തുറമുഖം സ്ത്രീശാക്തീകരണത്തിനും സാമൂഹിക നീതിനിലവാരത്തിനും ദേശീയതലത്തിൽ മാതൃകയായി മാറി. ഈ സ്ത്രീശാക്തീകരണം  സാമൂഹിക തൊഴിൽ മാതൃകയുടെയും ആധുനിക വികസനത്തിന്റെയും പ്രതീകമാണ്. VTMS: കപ്പൽ ഗതാഗതത്തിന്റെ ‘സ്മാർട്ട് കൺട്രോൾ റൂം’: ഐ.ഐ.ടി മദ്രാസിന്റെ സഹകരണത്തോടെ Maritime Technology Pvt. Ltd. വികസിപ്പിച്ച ഏറ്റവും പുതിയ തലമുറ Vessel Traffic Management System (VTMS), എഐ, റഡാർ, സെൻസറുകൾ എന്നിവയുടെ സഹകരണത്തോടെ കപ്പൽ ഗതാഗതം കൃത്യമായി നിയന്ത്രിക്കുന്നു. യാഥാർത്ഥ്യ സമയ ഡാറ്റയിലൂടെ കപ്പലുകളുടെ നീക്കവും നാവിഗേഷൻ സുരക്ഷയും ഉറപ്പാക്കുന്നു. സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്ന ഇന്റഗ്രേറ്റഡ് സിസ്റ്റങ്ങൾ: AIS, CCTV, കാലാവസ്ഥാ സ്റ്റേഷനുകൾ എന്നിവയുമായി സംയോജിപ്പിച്ച VTMS സംവിധാനം തുറമുഖത്തിലെ മൊത്തം പ്രവർത്തനം മികച്ച കാര്യക്ഷമതയോടെ നിയന്ത്രിക്കുന്നു. Maritime safety and security എന്ന ലക്ഷ്യത്തിലേക്ക് സാങ്കേതികതയുടെ ശക്തമായ കാതലായാണ് ഇത് പ്രവർത്തിക്കുന്നത്. റെയിൽ/ റോഡ്  കണക്റ്റിവിറ്റി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാത നിർമിക്കും.

കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KRCL)-നെയാണ് റെയിൽപ്പാത സ്ഥാപിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കെആര്‍സിഎൽ തയ്യാറാക്കിയ ഡിപിആര്‍ പ്രകാരം 10.7 കി.മി ദൈർഘ്യമുള്ള ഒരു റെയിൽപ്പാതയാണ് വിഭാവനം ചെയ്തിട്ടുള്ളത്. തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ടി പാതയുടെ 9.02 കി.മി ദൂരവും ടണലിലൂടെയാണ് കടന്നു പോകുന്നത്. പദ്ധതിയ്ക്കാവശ്യമായ പാരിസ്ഥിതികാനുമതിയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ലഭ്യമായിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള റെയിൽപ്പാത സ്ഥാപിക്കുന്നതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ചരക്കുകൾ റെയിൽ മാർഗ്ഗം വിഴിഞ്ഞം തുറമുഖത്തിലെത്തിച്ച് കയറ്റുമതി-ഇറക്കുമതി ചെയ്യുവാൻ സാധിക്കുന്നതാണ്. ഇപ്രകാരം ചരക്കു നീക്കത്തിൽ കൂടുതൽ കാര്യക്ഷമത (സമയലാഭം, ചുരുങ്ങിയ ചെലവ്) കൈവരിക്കുവാൻ കഴിയുന്നതുമാണ്. കൂടാതെ, റെയിൽപ്പാത സ്ഥാപിച്ച് ചരക്ക് നീക്കം നടത്തുമ്പോൾ അതിന്റെ നേരിട്ടുള്ള വരുമാനം ഇന്ത്യൻ റെയിൽവേക്ക് ലഭിക്കുന്നതുമാണ്. റോഡിന്റെ നിർമ്മാണം AVPPL – ന്റെ ചുമതലയാണ്. 2 കി.മി നീളമുള്ള ഈ അപ്രോച്ച് റോഡിന്റെനിർമ്മാണം പുരോഗമിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണത്തിനുള്ള ആകെ മുതൽമുടക്ക് 8,867 കോടി രൂപയാണ് . ഇതിൽ 5,595 (63 ശതമാനം) കോടി രൂപ സംസ്ഥാന സർക്കാരും അദാനി കമ്പനി 2,454 കോടി രൂപയും (28 ശതമാനം) വി.ജി.എഫ് ആയി 818 കോടി രൂപ (ഒമ്പത് ശതമാനം) യും ആണ്  ചെലവഴിക്കുന്നത്.  പുലിമുട്ട് നിർമിക്കാനുള്ള 1,350 കോടി രൂപ സർക്കാർ നൽകും. പുറമേ, റെയിൽപാതയ്ക്കായി 1,482.92 കോടി രൂപയും ചെലവഴിക്കും.  തുറമുഖത്തിന്‍റെ രണ്ടു മുതൽ നാലുവരെയുള്ള ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കുന്നതോടെ വിഴിഞ്ഞത്ത് സമ്പൂർണ തുറമുഖം യാഥാർഥ്യമാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി പുതിയ തൊഴിൽസാദ്ധ്യതകളും, വാണിജ്യവികസനമാർഗങ്ങളും ഒരുക്കുന്നതിലൂടെ കേരളം ഒരു ആഗോള ബിസിനസ് ഹബ്ബായി മാറും. സമുദ്രവ്യാപാരത്തിന് പുതിയ ദിശ നൽകുന്ന വിഴിഞ്ഞം തുറമുഖം മെയ് 2 ന് രാവിലെ 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി  നാടിന് സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വിശിഷ്ടാതിഥികൾ സംബന്ധിക്കും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments