മാഹി: ഉത്തര കേരളത്തിന്റെ അനുഷ്ഠാന കലയായ തെയ്യത്തെ അറിയാനും രൂപങ്ങളെ കാണാനുമായി കടലുകൾ താണ്ടി അവരെത്തി. വ്യത്യസ്തങ്ങളായ തെയ്യങ്ങളുടെ രൂപഭാവങ്ങളും ആട്ടവും ആസ്വദിക്കാനായി വിദേശികൾ കൂട്ടത്തോടെ എത്തി. ചെണ്ടമേളങ്ങളുടെ താളലയങ്ങളിൽ മതിമറന്ന്, തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ തെയ്യരൂപങ്ങൾ കാണാൻ അത്ഭുതം കൂറുന്ന കണ്ണുകളുമായി അവർ തെയ്യങ്ങൾക്ക് ചുറ്റിലും കാഴ്ചക്കാരായി നിന്നു. തെയ്യം കലയുടെ പൊരുളറിയാനായി ന്യൂസിലൻഡ്, ജർമനി, യു.എസ്.എ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് എത്തിയത്. ജീവിതത്തിൽ തങ്ങൾക്ക് വീണുകിട്ടിയ അസുലഭ നിമിഷങ്ങളാണിതെന്ന് ഫിലിപ്പും മെരിൻഡയും പറഞ്ഞു.ഗുളികൻ, ഘണ്ടാകർണൻ, കുട്ടിച്ചാത്തൻ, ഭഗവതി, നാഗഭഗവതി തെയ്യങ്ങളാണ് വിദേശികളുടെ മനം കവർന്നത്. ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് താലപ്പൊലി, കലശം എന്നിവയും ക്ഷേത്രത്തിലെത്തി.



