കോഴിക്കോട്: വടകര അഴിയൂരില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാളെ രക്ഷപ്പെടുത്തി. കണ്ണൂര്‍ കരിയാട് പടന്നക്കര മുക്കാളിക്കല്‍ രതീഷാണ് അപകടത്തിൽ മരിച്ചത്. കൂടെ അപകടത്തില്‍പ്പെട്ട അഴിയൂര്‍ സ്വദേശി വേണുവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് 12.30-ഓടെ ആയിരുന്നു സംഭവം ഉണ്ടായത്. മൊത്തം ആറ് തൊഴിലാളികളാണ് സംഭവസ്ഥലത്ത് പണിയെടുത്തുകൊണ്ടിരുന്നത്. ഇവരില്‍ രണ്ടുപേരാണ് കിണറിടിഞ്ഞ് മണ്ണിനടിയില്‍ പെട്ടത്. അതേസമയം വേണുവിനെ രക്ഷപ്പെടുത്തി മാഹി ഗവ. ആശുപത്രിയിലും പിന്നീട് തലശ്ശേരി ആശുപത്രിയിലേക്കും മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രതീഷിനെ കണ്ടെത്താനായി വടകര, മാഹി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശ്രമം വിഫലമായി. മൂന്നോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് രതീഷിന്റെ മൃതദേഹം കണ്ടെടുത്തത്.



