ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹര്‍ജികളില്‍ വാദം പൂർത്തിയായി. ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് ഹർജിക്കാർ വാദിച്ചു. ഒരു നടപടിക്രമവുമില്ലാതെ വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമ ഭേദഗതിയെന്നും ഹർജിക്കാർ പറഞ്ഞു. ഏതൊരാള്‍ക്കും വഖഫ് സ്വത്ത് കയ്യേറി തര്‍ക്കം ഉന്നയിക്കാൻ കഴിയും. പഴയ നിയമത്തിന്റെ ആശയം മാറ്റിമറിക്കുന്നതാണ് പുതിയ നിയമ ഭേദഗതിയെന്നും ഹർജിക്കാർ വാദിച്ചു. വഖഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാകുകയെന്നും 1954ന് മുന്‍പ് സ്വത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമല്ലല്ലോയെന്നും സുപ്രീം കോടതി ചോദിച്ചു. 1923ന് ശേഷം സ്വത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്നും വഖഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ അത് മുത്തവല്ലിയുടെ മാത്രം വീഴ്ചയാണ് എന്നുമായിരുന്നു ഹർജിക്കാരുടെ മറുപടി. മുസ്ലിം ഇതരരെ നിയമിക്കാനുള്ള ഭേദഗതി മൗലികാവകാശ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അഞ്ച് വര്‍ഷത്തെ മതവിശ്വാസം നിര്‍ബന്ധമാക്കിയ നടപടിയും നിയമവിരുദ്ധമാണ്. നിയമം നടപ്പാക്കിയാല്‍ പരിഹരിക്കാൻ പറ്റാത്ത തരത്തിലുള്ള നഷ്ടമുണ്ടാകും. വഖഫ് സ്വത്തിന്മേല്‍ ജില്ലാ കളക്ടറുടെ തീരുമാനം അന്തിമമാക്കിയത് നിയമവിരുദ്ധമാണെന്നും ഹർജിക്കാർ പറഞ്ഞു. വഖഫ് നിയമത്തില്‍ 11ലധികം നിയമ പ്രശ്നങ്ങളുണ്ട്. വഖഫ് സ്വത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കേണ്ടത് ഏകപക്ഷീയമായാണ്. വഖഫ് സ്വത്ത് ഇല്ലാതാക്കാനാണ് നിയമത്തിലൂടെ ശ്രമിക്കുന്നതെന്നും നിയമഭേദഗതി ഏകപക്ഷീയവും അടിച്ചേല്‍പ്പിക്കുന്നതുമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.



