തിരുവനന്തപുരം: റേഷന്‍ വാതില്‍പ്പടി സേവനം നല്‍കുന്ന കരാറുകാരുടെ സമരം അവസാനിച്ചു. 25 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിച്ചത്. നവംബര്‍ മാസത്തെ 60 ശതമാനം കുടിശ്ശിക തിങ്കളാഴ്ച നല്‍കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉറപ്പ് നല്‍കി. ഇതേ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. 2024 ഏപ്രില്‍ മുതലുള്ള 10 ശതമാനം കുടിശ്ശികയും ഉടന്‍ കൈമാറുമെന്നും കരാറുകാര്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. തിങ്കളാഴ്ച മുതല്‍ വാതില്‍പ്പടി സേവനം പുനരാരംഭിക്കും എന്ന് കരാറുകാരും വ്യക്തമാക്കി.
ഗോഡൗണുകളില്‍ നിന്ന് റേഷന്‍കടകളിലേക്ക് സ്റ്റോക്ക് എത്തിക്കുന്നവരാണ് സമരം നടത്തിയിരുന്നത്. 51 കോടി രൂപയോളം കുടിശ്ശികയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാതില്‍പ്പടി വിതരണക്കാര്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി സമരം നടത്തുന്നത്. ആദ്യം ഒരു തവണ ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലപ്രാപ്തിയിലെത്തിയിരുന്നില്ല.