Wednesday, June 25, 2025
No menu items!
Homeവാർത്തകൾറഷ്യയെ വീണ്ടും വിറപ്പിച്ച് യുക്രൈന്‍; റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം തകര്‍ത്തു

റഷ്യയെ വീണ്ടും വിറപ്പിച്ച് യുക്രൈന്‍; റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം തകര്‍ത്തു

മോസ്കോ: ഓപ്പറേഷന്‍ സ്പൈഡര്‍ വെബിന് പിന്നാലെ റഷ്യയെ വീണ്ടും വിറപ്പിച്ച് യുക്രൈന്‍. റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം തകര്‍ത്തു. സ്ഫോടനം നടത്തിയത് വെള്ളത്തിന് അടിയിലൂടെയാണെന്ന് യുക്രൈൻ വ്യക്തമാക്കി. സ്ഫോടനത്തിൽ ആളപായമുള്ളതായി റിപ്പോർട്ടില്ല. പാലത്തിലൂടെയുള്ള ഗതാഗതം റഷ്യ നിരോധിച്ചിട്ടുണ്ട്. അതേസമയം പാലം തകർത്തതടക്കമുള്ള വിഷയങ്ങൾ റഷ്യ – യുക്രൈൻ യുദ്ധത്തിൽ സമാധാനം പുലരുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയാകുകയാണ്.  റഷ്യയെയും ക്രിമിയൻ ഉപദ്വീപിനെയും ബന്ധിപ്പിക്കുന്ന റോഡ്, റെയിൽ പാലത്തിൽ ജലനിരപ്പിന് താഴെയുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുക്രൈന്‍റെ എസ്‌ ബി ‌യു സുരക്ഷാ വിഭാഗം വ്യക്തമാക്കി. 1100 കിലോഗ്രാം (2,420 പൗണ്ട്) സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതായും അവ പൊട്ടിത്തെറിച്ച് പാലത്തിന്റെ അണ്ടർവാട്ടർ തൂണുകൾ തകർന്നതായും എസ്‌ ബി‌ യു വിവരിച്ചു. പാലത്തിന്റെ നിരവധി താങ്ങു തൂണുകളിൽ ഒന്നിന് സമീപം സ്ഫോടനം നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും എസ്‌ ബി ‌യു പങ്കുവച്ചിട്ടുണ്ട്.. അതേസമയം റഷ്യയും യുക്രൈനും തമ്മിൽ ഇസ്താംബുളിൽ ഇന്ന് നടന്ന രണ്ടാം ഘട്ട സമാധാന ചർച്ചയിലും വെടിനിർത്തല്‍ സംബന്ധിച്ച് ധാരണയാകാതെ പിരിഞ്ഞു. യുദ്ധത്തിനിടെ പരിക്കേറ്റ സൈനികരെയും മരിച്ചവരുടെ മൃതദേഹങ്ങളും കൈമാറാൻ ഇരുരാജ്യങ്ങളും ധാരണയായെങ്കിലും വെടിനിർത്തൽ ധാരണ നീളുകയാണ്. യുദ്ധത്തിനിടെ പരിക്കേറ്റ സൈനികരെയും മരിച്ചവരുടെ മൃതദേഹങ്ങളും കൈമാറാനുള്ള നടപടികൾ അടുത്തയാഴ്ച ആരംഭിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നിരുപാധിക വെടിനിർത്തല്‍ എന്ന യുക്രൈൻ ആവശ്യം റഷ്യ വീണ്ടും നിഷേധിച്ചു. റഷ്യയുടെ കടുത്ത നിബന്ധനകള്‍ കാരണമാണ് വെടിനിർത്തൽ ധാരണയാകാത്തതെന്നാണ് യുക്രൈന്‍റെ പ്രതികരണം. റഷ്യന്‍ സൈനിക താവളങ്ങളില്‍ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് തുർക്കിയിലെ ഇസ്താംബുളിൽ രണ്ടാം ഘട്ട റഷ്യ – യുക്രൈൻ സമാധാന ചർച്ചകള്‍ നടന്നത്. ഒരു മണിക്കൂർ മാത്രം നീണ്ട ചർച്ചയിൽ വെടിനിർത്തലില്‍ ധാരണയില്ലാതെ പിരിഞ്ഞു. 25 വയസില്‍ താഴെ പ്രായമുള്ളവരും ഗുരുതരമായി പരിക്കേറ്റവരുമായ കൂടുതൽ യുദ്ധ തടവുകാരെ കൈമാറാനും, മരിച്ച 12000 സൈനികരുടെ മൃതദേഹങ്ങൾ കൈമാറാനും മാത്രമാണ് ചർച്ചയില്‍ തീരുമാനമായത്. മെയ് 16 ന് നടന്ന ആദ്യ റൗണ്ട് ചർച്ചയ്ക്ക് ശേഷം 1,000 യുദ്ധത്തടവുകാരെ ഇരുപക്ഷവും കൈമാറിയിരുന്നു. 30 ദിവസത്തെ സമ്പൂർണ വെടിനിർത്തല്‍ എന്ന ആവശ്യം യുക്രൈൻ വീണ്ടും മുന്നോട്ടുവെച്ചെങ്കിലും, തടവുകാരെ കൈമാറുന്ന കാലയളവില്‍ യുദ്ധമുഖത്തെ ചില പ്രദേശങ്ങളില്‍ മാത്രം രണ്ടോ മൂന്നോ ദിവസത്തെ പ്രത്യേക വെടിനിർത്തല്‍ നിർദേശിച്ചതായി റഷ്യൻ പ്രതിനിധി സംഘത്തിന്‍റെ തലവൻ വ്‌ളാഡിമിർ മെഡിൻസ്‌കി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments