തിരുവനന്തപുരം: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്.
തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ സ്വമേധയാ രാജിവെക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെയെല്ലാം നിഷേധിച്ച രാഹുൽ മാങ്കൂട്ടത്തിൽ ആരോപണമുന്നയിച്ചവർ നിയമപരമായി മുന്നോട്ട് പോവട്ടെയെന്നും പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിയ്ക്ക് എതിരെ എടുക്കുന്ന നടപടി കൊണ്ട് കോൺഗ്രെസ് നേതാക്കളെല്ലാം വിശുദ്ധരാക്കപ്പെടണം എന്നില്ലെന്ന് പത്മജ വ്യക്തമാക്കി. കാരണം രാഹുൽ തന്നെ അയാളുടെ സ്വകാര്യ ഇടങ്ങളിൽ ഈ നേതാക്കൾക്കെതിരെ പൊട്ടിയ്ക്കാനുള്ള വെടിമരുന്ന് തന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും പത്മജ പറയുന്നു.
കാര്യങ്ങൾ അങ്ങനെ ഒക്കെ ആയത് കൊണ്ടാണ് ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ യോഗ്യത ഇല്ലാത്തവൻ നിയമസഭയിൽ എത്തിയത്. ഇയാൾ ഇനി എം എൽ എ സ്ഥാനത്ത് തുടരാൻ പാടില്ല , കാരണം ഒരു ജനപ്രതിനിധി തന്റെ മണ്ഡലത്തിലെ എല്ലാ വീട്ടിലും എത്തേണ്ട വ്യക്തി ആണ്. പെൺകുട്ടികൾ ഉള്ള വീട്ടിൽ പോയിട്ട് മതിൽക്കെട്ടിനകത്ത് പോലും ഇയാളെ കയറ്റാൻ കൊള്ളില്ല എന്ന് നമുക്ക് വ്യക്തമായല്ലോ. അപ്പോൾ പാലക്കാട്ട് ഉള്ള ജനങ്ങൾ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് മാത്രം ഓർമ്മിപ്പിക്കുന്നുവെന്നും പത്മജ കൂട്ടിച്ചേർത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരാ ആരോപണങ്ങളില്‍ യുവതിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ആരോപണങ്ങള്‍ ഉന്നയിക്കേണ്ടത് പത്രസമ്മേളനത്തില്‍ ആയിരുന്നില്ലെന്നും എന്തുകൊണ്ട് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയില്ലെന്നും അദ്ദേഹം ചോദിച്ചു. രാഹുലിന് പരോക്ഷ പിന്തുണ നല്‍കിക്കൊണ്ടാണ് മുരളീധരന് പ്രതികരിച്ചത്.
‘നിയമനടപടികളായിരുന്നു പെണ്‍കുട്ടി സ്വീകരിക്കേണ്ടിയിരുന്നത്. എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ല? പൊലീസില്‍ വിശ്വാസം ഇല്ലെങ്കില്‍ കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ട്? പത്രസമ്മേളനം വിളിച്ച് ബഹളം ഉണ്ടാക്കിയത് കോടതിയില്‍നിന്നുള്ള ചോദ്യങ്ങളെ പേടിച്ചാണ്. മുമ്പ് ചില കേസുകളില്‍ കോടതി ചോദിച്ചതുപോലെ ഇത്രയും കാലം എവിടെ ആയിരുന്നു എന്ന ചോദ്യം ഉണ്ടാകും. പേര് പറയാന്‍ ധൈര്യമില്ല, എന്തിനാണ് ഭയപ്പെടുന്നത്. നാലു കാലും തുമ്പിക്കൈയും കൊമ്പുമുള്ള ജീവി സിംഹവും കരടിയുമൊന്നുമല്ലെന്ന് എല്ലാവര്ക്കും അറിയാം’, കെ. മുരളീധരന് പറഞ്ഞു.
‘പെണ്‍കുട്ടി പത്രസമ്മേളനം നടത്തിയ ഉടനെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ബിജെപിയുടെ മാര്‍ച്ച്. ജനങ്ങള്‍ ദയനീയമായി പരാജയപ്പെടുത്തിയ വ്യക്തിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ഇതൊക്കെ തിരക്കഥയുടെ ഭാഗമാണെന്ന് ഞങ്ങള്‍ക്കറിയാഞ്ഞിട്ടല്ല. പക്ഷെ പൊതുപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ സംശുദ്ധമായിരിക്കണം എന്ന ഒറ്റക്കാരണംകൊണ്ട് പാര്‍ട്ടി ഇക്കാര്യം ?ഗൗരവത്തില്‍ ചിന്തിച്ച് നടപടി സ്വീകരിക്കും. ദേശീയ നേതൃത്വം വേണ്ട രീതിയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



