കീവ്: യുക്രെയ്നിലെ തെക്കൻ മേഖലകളിലുണ്ടായ ആക്രമണങ്ങളിൽ സാധാരണക്കാർ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഏഴ് പേരും റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. യുക്രെയ്നിന്റെ ധാതു വിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയും യുക്രെയ്നും തമ്മിൽ നിർണായക കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണങ്ങൾ നടന്നത്. റഷ്യൻ നിയന്ത്രണത്തിലുള്ള ഖേഴ്സൺ മേഖലയിലെ ഒലെഷ്കി പട്ടണത്തിലെ ഒരു മാർക്കറ്റിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 20-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യ നിയമിച്ച ഗവർണർ വ്ളാഡിമിർ സാൽഡോ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ മാർക്കറ്റിൽ ധാരാളം ആളുകളുണ്ടായിരുന്നതായും, ആദ്യ ആക്രമണത്തിന് പിന്നാലെ രക്ഷപ്പെട്ടവരെ ലക്ഷ്യമിട്ട് കൂടുതൽ ഡ്രോണുകൾ അയച്ചതായും അദ്ദേഹം ആരോപിച്ചു.



