ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഡീൻ കൂര്യാക്കോസ് എംപിയാണ് നോട്ടീസ് നല്‍കിയത്. മുല്ലപ്പെരിയാർ ഡാമിന്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണം. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഭീഷണിയുള്ള ഈ വിഷയം സഭാ നടപടിക്രമങ്ങള്‍ നിർത്തിവച്ച് അടിയന്തരമായി ചർച്ച ചെയ്യണം. വയനാട് ഉരുള്‍പൊട്ടല്‍ 500ഓളം പേരുടെ ജീവനാണ് കവർന്നത്. ഒരു ഗ്രാമത്തെ ഇല്ലാതാക്കി. കേരളത്തിലെ അഞ്ച് ജില്ലകളിലായി അഞ്ച് ദശലക്ഷം ജനങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഈ പ്രശ്‌നം സഭ ഗൗരവമായി ചർച്ച ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.
മുല്ലപ്പെരിയാറിലുള്ളത് ജലബോംബ് ആണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം ചർച്ച ചെയ്യണം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.



