വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വാഹക സമിതി അംഗം, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കോഴിക്കോട്ട് നടന്ന ജനസംഘം ദേശീയ സമ്മേളനത്തോടെയാണ് അഹല്യയുടെ രാഷ്‌ട്രീയപ്രവര്‍ത്തനം സജീവമായത്.സമ്മേളനത്തില്‍ ആദ്യവസാനം അവര്‍ പങ്കെടുത്തു.
1973ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി.1980ല്‍ മുംബൈയില്‍ നടന്ന ബിജെപി രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള വനിതാ പ്രതിനിധികളില്‍ ഒരാള്‍ അഹല്ല്യാശങ്കറായിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ എത്തിയ രണ്ടാമത്തെ വനിതയും അഹല്യാ ശങ്കറാണ്. എടപ്പാളിലെ ദേവകി അമ്മ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റായപ്പോള്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയായി അഹല്ല്യാശങ്കറുണ്ടായിരുന്നു. രണ്ടുതവണ തുടര്‍ച്ചയായി മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റുമായി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വ്വാഹക സമിതി അംഗം എന്നീ ചുമതലകളും വഹിച്ചു.
1991ല്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ യാത്ര അഹല്യ ശങ്കറുടെ രാഷ്‌ട്രീയ ജീവിതത്തില്‍ മറക്കാനാവാത്ത ഏടാണ്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം സജീവരാഷ്‌ട്രീയ പ്രവര്‍ത്തനത്തില്ലായിരുന്നെങ്കിലും ബിജെപിയുടെ കോഴിക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും രാഷ്‌ട്രീയവേദികളില്‍ അവസാന കാലം വരെ അഹല്ല്യാശങ്കറുടെ സാന്നിദ്ധ്യമുണ്ടായിരുന്നു



