ചെങ്ങമനാട്: യാത്രാ ബോട്ടുകൾ, വിനോദസഞ്ചാര ബോട്ടുകൾ മുതലായവയുടെ സഞ്ചാരത്തിൽ ഉണ്ടാകുന്ന അസുന്തിലിതാവസ്ഥ ശരിയാവാത്ത സമയങ്ങളിൽ ബോട്ട് മറിയുന്നതും ഹൃസ്വമായ സ്ഥലങ്ങളിൽ ബോട്ട് തിരിക്കുവാൻ ശ്രമിക്കുമ്പോൾ മറിയുന്നതിനും പരിഹാരമായിട്ട്, രണ്ട് ഫ്ലോട്ടിംഗ് എയർ ബാരൽ ഉപയോഗിച്ചു കൊണ്ടുള്ള പ്രവർത്തനത്തിന് രൂപം നൽകിയിരിക്കുകയാണ് ഇഗ്നേഷ്യസ് കുരിയച്ചിറ. എടനാട് സെൻമേരിസ് പള്ളി ഹാളിൽ ഒരുക്കിയ പ്രദർശന – വിശദീകരണം കാണാൻ നിരവധി പേരാണ് എത്തിയത്.
ബോട്ടിലെ കൊടിമരത്തിന്റെ ഇരുഭാഗങ്ങളിലായി മടക്കി വയ്ക്കാവുന്നതും നിവർത്തി വയ്ക്കാവുന്നതും ആയ സജ്ജീകരിച്ചിരിക്കുന്ന രീതിയിലാണ് ഫ്ലോട്ടിംഗ് എയർ ബാരൽ പിടിപ്പിക്കുന്നത്. ബോട്ട് കരയിൽ നിന്നും യാത്ര ആരംഭിച്ചു കഴിഞ്ഞാൽ വെള്ളത്തിന്റെ ഉപരിതലത്തിൽ നിന്ന് പത്ത് ഡിഗ്രി ഉയരത്തിലേക്കായി ഫ്ലോട്ടിംഗ് എയർ ബാരൽ ഉറപ്പിച്ച് നിർത്താൻ കഴിയും. ഇതുമൂലം ബോട്ട് യാത്രയിൽ താൽക്കാലികമായ ഉലച്ചലുകളെ ഈ ബാരലുകൾ വെള്ളത്തിൽ മുങ്ങിപ്പോകാതെ തടയുന്നു.
ചില അവസരങ്ങളിൽ കൂടുതലായ പ്രകൃതിക്ഷോഭമോ ഓവർലോഡ് ഉണ്ടാകുന്ന അവസ്ഥ മനസ്സിലാക്കുന്ന പക്ഷം ഈ എയർ ബാരലുകൾ വെള്ളത്തിന്റെ ഉപരിതലത്തിൽ നിന്നും 10 ഡിഗ്രി താഴോട്ട് താഴ്ത്തി ഉറപ്പിക്കുന്നു. തുടർന്നുള്ള യാത്ര മുഴുവനായി സുരക്ഷിതമായിരിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. പ്രകൃതി ക്ഷോഭത്തിൽ ബോട്ട് എവിടെയെങ്കിലും തട്ടി തകരുകയോ വെള്ളം കയറുകയോ ചെയ്താൽ, ബോട്ട് വെള്ളത്തിന്റെ ഉപരിതലം വരെ മുങ്ങിയാലും ബോട്ടിന്റെ കൊടിമരവും രണ്ട് എയർ ബാരലുകളും വെള്ളത്തിന് മുകളിൽ കാണാൻ കഴിയും. അതിനാൽ രക്ഷാപ്രവർത്തകർക്ക് ബോട്ടിനെ കുറിച്ചുള്ള അടയാളം കണ്ട് പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം സാധിക്കുന്നതാണ്.



