ധാക്ക: ബംഗ്ലാദേശിൽ ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയം നേടി. 2024-ലെ ജൂലൈ റെവല്യൂഷനെ തുടര്‍ന്ന് ഷെയ്ഖ് ഹസീന പുറത്തായതിനുശേഷം നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പാണിത്.കേവലഭൂരിപക്ഷമായ 151 സീറ്റുകൾ കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത്. നിലവിൽ 185 സീറ്റുകളിൽ ബിഎൻപി വിജയിച്ചു. ജമാഅത്ത് മുന്നണി 56 സീറ്റുകളിലാണ് വിജയിച്ചത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബി.എൻ.പി ചെയർമാനുമായ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് താരിഖ് റഹ്മാൻ തിരിച്ചെത്തിയത്. അഭിപ്രായ സർവേകളിലും താരിഖിനാണ് മുൻതൂക്കം. 48 ശതമാനം പേരാണ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും വോട്ടെടുപ്പ് തടസ്സപ്പെട്ടില്ല.



