ദില്ലി: ബംഗ്ലാദേശിലെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ഫെബ്രുവരി 17-ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ചീഫ് അഡ്വൈസർ പ്രൊഫസർ മുഹമ്മദ് യൂനുസാണ് 13 രാജ്യങ്ങളുടെ നേതാക്കൾക്ക് ക്ഷണം നൽകിയത്. ഇന്ത്യയ്ക്ക് പുറമെ ചൈന, സൗദി അറേബ്യ, പാകിസ്താൻ, തുർക്കി, യുഎഇ, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങലിലെ തലവൻമാർക്കരും ക്ഷണമുണ്ട്. ബംഗ്ലാദേശ് പാർലമെന്റ് ഹൗസിന്റെ സതേൺ പ്ലാസയിലാണ് ചടങ്ങുകൾ നടക്കുക. ആദ്യം എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും, തുടർന്ന് പുതിയ പ്രധാനമന്ത്രിയുടെയും കാബിനറ്റിന്റെയും സത്യപ്രതിജ്ഞയും നടക്കും. ചീഫ് ഇലക്ഷൻ കമ്മീഷണർ എഎംഎം നാസിർ ഉദ്ദീൻ താരിഖ് റഹ്മാന് സത്യവാചകം ചൊല്ലിക്കൊടുക്കും. മോദി ചടങ്ങില്‍ പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അല്ലെങ്കിൽ വൈസ് പ്രസിഡന്റ് സി പി രാധാകൃഷ്ണൻ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണല്‍ പാർട്ടി വൻ വിജയമാണ് നേടിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണന എന്ന് നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ പറഞ്ഞു. പുതിയ ബംഗ്ലാദേശിന്റെ പിറവി സംഭവിച്ചിരിക്കുന്നു എന്നാണ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിനൊപ്പം ചില സുപ്രധാന നിയമ ഭേദഗതികളിൽ ഹിതപരിശോധനയും നടന്നിരുന്നു. ഒരാൾ പരമാവധി രണ്ടു തവണ മാത്രമേ പ്രധാനമന്ത്രി ആകാവൂ എന്ന നിയമ ഭേദഗതി വോട്ടർമാർ അംഗീകരിച്ചു. പാർലമെന്റിന് പുതിയ ഉപരിസഭ രൂപീകരിക്കാനുള്ള തീരുമാനത്തിനും ഹിതപരിശോധനയിൽ അംഗീകാരം കിട്ടി. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും ഫലം റദ്ദാക്കണമെന്നും ഇപ്പോൾ ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു.
എന്നാല്‍ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിക്ക് നേട്ടമുണ്ടാക്കാനായില്ല. സഖ്യത്തിന് നൂറു സീറ്റു പോലും തികച്ച് ലഭിച്ചില്ല. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ പ്രക്ഷോഭത്തിന്റെ നായകർ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടിക്കും നേട്ടം ഉണ്ടാക്കാനായില്ല. ജമാഅത്തുമായി ഉണ്ടാക്കിയ സഖ്യം സിറ്റിസൺ പാർട്ടിക്ക് വലിയ ക്ഷീണമായി. തോൽവി അംഗീകരിച്ച ജമാഅത്ത് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും എന്ന് പ്രഖ്യാപിച്ചു



