പരനാല്‍: ലോകത്തിലെ ഏറ്റവും മികച്ച ബഹിരാകാശ നിരീക്ഷണ ദൂരദര്ശിനികളിലൊന്ന് പ്രകാശമലിനീകരണ ഭീതിയിലെന്ന് റിപ്പോർട്ട്. ചിലിയിലെ വിഖ്യാതമായ വെരി ലാര്‍ജ് ടെലിസ്കോപ്പിന് (വിഎല്‍ടി) കിലോമീറ്ററുകള്‍ മാത്രം അകലെ വമ്പന്‍ ഊര്‍ജ പദ്ധതി കൊണ്ടുവരാന്‍ അമേരിക്കന്‍ കമ്പനി ശ്രമിക്കുന്നതാണ് ആശങ്കയ്ക്ക് കാരണം.
വടക്കൻ ചിലിയിലെ അറ്റക്കാമ മരുഭൂമിയിലെ മൗണ്ട് പരനാലിൽ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ (ഇഎസ്ഒ) ബഹിരാകാശ നിരീക്ഷണ കേന്ദ്രമാണ് വെരി ലാർജ് ടെലിസ്കോപ്പ് (വിഎല്‍ടി). 1990കളില്‍ 350 മില്യണ്‍ ഡോളര്‍ മുടക്കിയാണ് വിഎല്‍ടി ചിലിയില്‍ സ്ഥാപിച്ചത്. 1998ല്‍ വെരി ലാർജ് ടെലിസ്കോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നത്തെ കണക്കനുസരിച്ച് ഈ ദൂരദര്‍ശിനിയുടെ മൂല്യം ഏകദേശം 840 മില്യണ്‍ ഡോളര്‍ വരുമെന്നാണ് സ്പേസ് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നത്. പ്രപഞ്ചത്തിന്റെ അനന്ത രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന അത്യാധുനിക ടെലിസ്കോപ്പാണിത്. എക്സോപ്ലാനറ്റുകള്‍, തമോഗര്‍ത്തങ്ങള്‍ എന്നിവയെല്ലാം നിരീക്ഷിക്കുന്നതില്‍ വിഎല്‍ടി നിര്‍ണായക പങ്കു വഹിക്കുന്നു.
അതേസമയം, ചിലിയിലെ വെരി ലാർജ് ടെലിസ്കോപ്പ് അധികൃതര്‍ ഇപ്പോള്‍ ആശങ്കയിലാണ്. നിലയത്തിന് തൊട്ടടുത്ത് അമേരിക്കന്‍ ഊര്‍ജ കമ്പനിയായ എഇഎസ് എനര്‍ജിയുടെ വലിയ ഹൈഡ്രജന്‍ നിര്‍മാണ ഫാക്ടറി വരുന്നതാണ് കാരണം. പദ്ധതി നടപ്പിലായാല്‍ പ്രദേശത്തെ ആകാശത്തിന്റെ തെളിച്ചം 10 ശതമാനം ഉയരും. ലോകത്തിലെ ഏറ്റവും മികച്ച ദൂരദര്‍ശിനിയുടെ നിലവാരം ഇത് തകര്‍ക്കാനിടയാക്കുമെന്ന് യൂറോപ്യൻ സതേൺ ഒബ്സർവേറ്ററി സിഇഒ സേവ്യര്‍ ബര്കോണ്സ് സ്പേസ് ഡോട് കോമിനോട് പറഞ്ഞു.
സമുദ്രനിരപ്പില്‍ നിന്ന് 2664 മീറ്റര്‍ ഉയരത്തിലുള്ള മൗണ്ട് പരനാല്‍ വ്യാവസായിക പ്രകാശമലിനീകരണം ഇല്ലാത്ത ഭൂമിയിലെ ഏറ്റവും മികച്ച വാനനിരീക്ഷണ ഇടങ്ങളിലൊന്നാണ്. വര്‍ഷം 11 മാസമെങ്കിലും തെളിഞ്ഞ ആകാശത്തില്‍ നക്ഷത്രങ്ങളെ ഇവിടെ കാണാം. ഇതാണ് വളരെ സങ്കീര്‍ണമായ വാനനിരീക്ഷണത്തിന് ഏറ്റവും ഉചിതമായ ഇടമായി മൗണ്ട് പരനാലിലെ വെരി ലാർജ് ടെലിസ്കോപ്പിനെ മാറ്റുന്നത്. കൃത്രിമ വെളിച്ചത്തിന്റെ അഭാവം ഏറ്റവും കുറവുള്ള ലോകത്തെ ദൂരദര്‍ശിനിയായാണ് ചിലിയിലെ വെരി ലാർജ് ടെലിസ്കോപ്പ് വിലയിരുത്തപ്പെടുന്നത്.



