പുതുവർഷത്തിലും ഗാസയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ.ജനുവരി ഒന്നാം തീയതി ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിലെ ജബാലിയ, ബുറീജ് അഭയാർഥി ക്യാമ്പ്, ഗാസ സിറ്റി, തെക്കൻ ഗാസ, തെക്കൻ നഗരമായ ഖാൻ യൂനിസ് എന്നിവിടങ്ങളിലാണ് ഇസ്രയൽ പുതുവത്സര ദിനത്തിൽ ആക്രമണം നടത്തിയത്.
മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. നാല് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പടെയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇസ്രയേൽ കടന്നാക്രമണത്തിൽ സർവതും നഷ്ടപ്പെട്ട് ടെന്റുകളിലും മറ്റുമായി തിങ്ങിപ്പാർക്കുന്ന ജനങ്ങളുടെ ജീവിതം ദിവസങ്ങളായി പെയ്യുന്ന അതിതീവ്ര മഴയിൽ തീർത്തും ദുസ്സഹമായിരുന്നു. ഇതിന് പുറമേയാണ് ആശുപത്രികളടക്കം തകർത്തും കുട്ടികളെയടക്കം കൊന്നുതള്ളിയുമുള്ള ആക്രമണം ഇസ്രയേൽ തുടരുന്നത്.