ടെൽ അവീവ്: പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഒരു മാസത്തിലേറെയായി വെസ്റ്റ് ബാങ്കിൽ തടങ്കലിൽ കഴിഞ്ഞിരുന്ന പത്ത് ഇന്ത്യൻ നിർമ്മാണ തൊഴിലാളികളെ ഇസ്രായേൽ അധികൃതർ രക്ഷപ്പെടുത്തി. ഇസ്രായേലിലെ ഇന്ത്യൻ എംബസി സംഭവം സ്ഥിരീകരിച്ചു. വിഷയം ഇപ്പോഴും അന്വേഷണത്തിലാണ്. എംബസി ഇസ്രായേൽ അധികൃതരുമായി ബന്ധപ്പെടുകയും അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ടെന്നറിയിച്ചു. തൊഴിലാളികളെ വെസ്റ്റ് ബാങ്കിലെ അൽ-സായീം ഗ്രാമത്തിലേക്ക് ഫലസ്തീനികൾ വ്യാജ തൊഴിൽ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൊണ്ടുപോയെന്നാണ് ഇസ്രായേൽ അധികൃതരുടെ വാദം. തുടർന്ന് അവരുടെ പാസ്പോർട്ടുകൾ കണ്ടുകെട്ടി. ഇവർ നിയമവിരുദ്ധമായി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്നു.



