ദില്ലി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെയുള്ള നടപടികൾ ശക്തമാക്കി ഇന്ത്യ. ഭീകരവാദ പ്രവർത്തനത്തിൽ നടത്തുന്ന ഇടപെടലുകൾ തടയാൻ പാകിസ്ഥാനെ (എഫ്എടിഎഫ്) ‘ഗ്രേ പട്ടിക’യിൽ ഉൾപ്പെടുത്താൻ ഇന്ത്യ നീക്കം തുടങ്ങി. 2018 മുതൽ 2022 വരെ പാകിസ്ഥാൻ ഈ പട്ടികയിലായിരുന്നു. ഏജൻസിയുടെ അടുത്ത യോഗത്തിൽ തന്നെ വിഷയം ഉന്നയിക്കാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. പാരിസ് ആസ്ഥാനമായ ആഗോള സാമ്പത്തിക കുറ്റകൃത്യ നിരീക്ഷക സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ‘ഗ്രേ പട്ടിക’യിൽ ഉൾപ്പെട്ടാൽ പാകിസ്ഥാന്റെ വിദേശനിക്ഷേപത്തെയും രാജ്യാന്തര ഇടപാടുകളെയുമെല്ലാം ബാധിക്കും.
ഇതിന് പുറമേ പാകിസ്ഥാനുള്ള ധനസഹായം നിർത്തണമെന്ന് ലോകബാങ്കിനോടും ഐഎംഎഫിനോടും ആവശ്യപ്പെടാനും ഇന്ത്യ തീരുമാനിച്ചു. ഇന്ത്യ–പാക്ക് നയതന്ത്രബന്ധം കലുഷിതമായി തുടരുന്നതിനിടെ വാഗ അതിർത്തി താൽക്കാലികമായി തുറക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചിട്ടുണ്ട്. സമയപരിധി അവസാനിച്ചതിനെ തുടർന്ന് പാക് പൗരൻമാരെ സ്വീകരിക്കാതെ പാകിസ്ഥാൻ വാഗ അതിർത്തി വ്യാഴ്ച അടച്ചിരുന്നു. ഇതോടെ കുട്ടികളടക്കം നിരവധി പേർ പാക്കിസ്ഥാനിലേക്ക് പോകാനാകാതെ അതിർത്തിയിൽ കുടുങ്ങി. കുട്ടികളടക്കം എഴുപതോളം പാകിസ്ഥാൻ പൗരന്മാർ വാഗ അട്ടാരി അതിർത്തിയിൽ കുടുങ്ങി കിടക്കുന്നതായി പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചിരുന്നു. അതിർത്തി കടക്കാൻ ഇന്ത്യൻ ഭരണകൂടം അനുവദിക്കുകയാണെങ്കിൽ പാക് പൌരന്മാരെ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.



